തിരുവാഭരണ ഘോഷയാത്രാസംഘം ഇന്ന്‌ മടങ്ങിയെത്തും

തിരുവാഭരണ മടക്ക ഘോഷയാത്ര ആറന്മുള മങ്ങാട്ടു കൊട്ടാരത്തിലേക്ക് ഞായറാഴ്ച പ്രവേശിക്കുന്നു


പന്തളം ശബരിമല നട അടച്ചശേഷം പന്തളത്തേക്ക് തിരിച്ച തിരുവാഭരണ ഘോഷയാത്രാസംഘം തിങ്കളാഴ്ച രാവിലെ പന്തളത്ത് എത്തിച്ചരും.   12-ന് തിരുവാഭരണപ്പെട്ടികളുമായി ശബരിമലയിലേക്ക് പോയ സംഘമാണ് പരമ്പരാഗത പാതയിലൂടെ  യാത്രചെയ്ത് പന്തളത്തെത്തിച്ചേരുന്നത്. ഞായറാഴ്ച പുലർച്ചെ പെരുനാട്ടിൽ നിന്നും തിരിച്ച് വൈകിട്ട്  ആറന്മുള മങ്ങാട്ട് കൊട്ടാരത്തിലെത്തും. ഇവിടെ ആഭരണങ്ങൾ ദർശനത്തിന്  തുറന്നുവെയ്ക്കും.  തിങ്കളാഴ്ച്ച പുലർച്ചെ ആറന്മുളയിൽ നിന്നും തിരിച്ച് കുറിയാനപ്പള്ളി, ഉള്ളന്നൂർ, കുളനട വഴിയാണ് രാവിലെ ഏഴോടെ പന്തളത്തെത്തുന്നത്. ഉള്ളന്നൂരിൽ വിവിധ സംഘടനകൾ സ്വീകരണമൊരുക്കും.  കുളനട ഭഗവതി ക്ഷേത്രത്തിലും സ്വീകരണമുണ്ടാകും. കുളനടയിൽ നിന്നും പന്തളത്തേക്കുള്ള വഴിയിലും സ്വീകരണം ഒരുക്കിയിട്ടുണ്ട്.  പന്തളം കൊട്ടാരത്തിലെത്തിക്കുന്ന ആഭരണപ്പെട്ടികൾ ദേവസ്വംബോർഡ് അധികാരികളിൽ നിന്നും കൊട്ടാരം നിർവ്വാഹകസംഘം ഏറ്റുവാങ്ങി സുരക്ഷിതമുറിയിലേക്ക് മാറ്റും. കുംഭമാസത്തിലെ ഉത്രത്തിനും വിഷുവിനുമാണ് ഇനി തിരുവാഭരണങ്ങൾ ദർശനത്തിന്  പന്തളത്ത് തുറന്നുവെയ്ക്കുന്നത്.  ഈ വർഷം പന്തളം കൊട്ടാരം കുടുംബാംഗത്തിന്റെ മരണത്തെത്തുടർന്ന് കുടുംബാംഗങ്ങൾക്ക് ആചാരപരമായ തടസ്സങ്ങൾ ഉണ്ടായതിനാൽ രാജപ്രതിനിധിയില്ലാതെയാണ് ഘോഷയാത്രാസംഘം ശബരിമലയിലേക്കുപോയത്. തിരികെയും രാജപ്രതിനിധി ഇല്ല. അടച്ചിട്ട പന്തളം വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രം  തിങ്കളാഴ്ച രാവിലെ  തുറക്കും. Read on deshabhimani.com

Related News