യാര്‍ഡ് ബലപ്പെടുത്തും



പത്തനംതിട്ട  നഗരസഭയുടെ  ഹാജി സി മീരാ സാഹിബ്‌ സ്മാരക ബസ് സ്റ്റാൻഡ്  നവീകരിക്കാന്‍ ന​ഗരസഭാ കൗണ്‍സില്‍ തീരുമാനം. ആദ്യ ഘട്ടമായി  യാർഡ് ബലപ്പെടുത്തും.  രണ്ടാം ഘട്ടത്തിൽ കെട്ടിടം മോടിപിടിപ്പിക്കും.  യാർഡ് ബലപ്പെടുത്താന്‍ തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജിന്റെ മണ്ണ് പരിശോധനാ  റിപ്പോർട്ട് കൗൺസിൽ അംഗീകരിച്ചു.   10 വർഷമായി ബസ് സ്റ്റാൻഡ് യാർഡ് പൂർണമായും തകർന്നിട്ട്. യുഡിഎഫ്  ഭരണത്തിലാണ് സ്റ്റാന്‍ഡ് നിര്‍മാണ നടപടികള്‍ തുടങ്ങിയത്. നിർമാണ വേളയിൽ ശരിയായ നിലയിൽ മണ്ണിട്ട് ഉറപ്പിക്കാതെ യാർഡ് നിർമിച്ചതാണ് ദുരവസ്ഥയ്ക്ക് കാരണം.  ഒരു വര്‍ഷം കൊണ്ട് നവീകരണം പൂര്‍ത്തിയാക്കാമെന്ന് പ്രതീക്ഷിക്കുന്നതായി  നഗരസഭ ചെയർമാൻ അഡ്വ.  ടി സക്കീർ ഹുസൈൻ പറഞ്ഞു.  യാർഡിന്റെ ഒന്നരമീറ്റർ ആഴത്തിൽ പ്ലാസ്റ്റിക് അടക്കമുള്ള അവശിഷ്ടങ്ങൾ ഉപയോഗിച്ച് നികത്തിയതാണ് തുടർച്ചയായി മണ്ണ് താഴുന്നതെന്ന്  ശാസ്ത്രീ‌യ പഠനത്തിന് നിയോ​ഗിച്ച തിരുവനന്തപുരം ​ഗവ. എന്‍ജിനിയറിങ് കോളേജിലെ ​ഗവേഷണ വിഭാ​ഗം കണ്ടെത്തി.  നാലര മീറ്ററോളം മണ്ണ്  മാറ്റിയ  ശേഷം  ഉറപ്പിക്കാനും പിന്നീട് കോൺക്രീറ്റോ ഇന്റർലോക്കോ ചെയ്യാനുമാണ് നിർദ്ദേശം. എസ്റ്റിമേറ്റ് തയ്യാറാക്കി വരുന്നു. 5 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.  തുക വായ്പയായി അനുവദിക്കാന്‍ കൗണ്‍സില്‍ സര്‍ക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. നവീകരണ ജോലി  വേനൽക്കാലത്ത് നടത്തും.  2008ൽ  ഉദ്‌ഘാടനത്തോടനുബന്ധിച്ച് രണ്ട് ഘട്ടമയി മെറ്റലിങ് നടത്താനാണ് ജില്ലാ പഞ്ചായത്ത് എന്‍ജിനീയറിങ് വിഭാഗം ശുപാർശ ചെയ്തത്.   അത് കൊണ്ടും ബലപ്പെടുത്താനായില്ല. എല്‍ഡിഎഫ് ഭരണ സമിതി അധികാരത്തിലെത്തിയ ശേഷമാണ് ശാസ്ത്രീയ പഠനത്തിന് തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളേജിലെ ഗവേഷണ വിഭാഗത്തെ ചുമതലപ്പെടുത്തിയത്. Read on deshabhimani.com

Related News