സിനിമാക്കഥ കേട്ടൊരു സംഭാരം കുടിച്ചാലോ...
തിരുവല്ല തിരുവല്ല മതിൽഭാഗം ശ്രീവല്ലഭ ക്ഷേത്രത്തിന്റെ വടക്കേനടയിൽ മൂന്നര പതിറ്റാണ്ടായി സംഭാര കച്ചവടം നടത്തുന്നതൊരു സിനിമാ നടനാണ്. 79കാരനായ മതിൽഭാഗം പുത്തില്ലത്ത് വീട്ടിൽ എൻ ഭാസ്കരൻ പിള്ള എന്ന പുത്തില്ലം ഭാസി. റെക്കോഡ് "സംഭാര കുടിയൻമാർ' ഇദ്ദേഹത്തിനുണ്ട്. 20 രൂപയ്‌ക്ക് വിൽക്കുന്ന സംഭാരത്തിന് ശുദ്ധ തൈര് ഉപയോഗിക്കുന്നതിനാൽ രുചിയും ബഹുകേമം. പൊടിക്കെകളുമായി ഒപ്പം ഭാര്യ വിജയകുമാരിയും. മലയാള സിനിമയിലെ സുപരിചിത മുഖമാണ് ഭാസി. 120 നാടകങ്ങളിൽ വേഷമിട്ടു. 20 വർഷത്തോളം 2000ലധികം സ്‌റ്റേജുകളിൽ വേഷമിട്ടു. ചങ്ങനാശേരി ഗീഥ, വീക്ഷണം, കൊല്ലം കാളിദാസ, കായംകുളം കലാക്ഷേത്രം, കായംകുളം കേരള ആർട്സ്, കൊട്ടാരക്കര ജയശ്രീ തീയറ്റേഴ്സ് എന്നീ നാടക ട്രൂപ്പുകളിൽ അംഗമായിരുന്നു. അനേകം അമച്വർ നാടകങ്ങളിലും അഭിനയിച്ചു. കൊട്ടാരക്കര ശ്രീധരൻ നായരോടൊപ്പം സിനിമാ ലൊക്കേഷനിൽ പോയതോടെയാണ് സിനിമയിൽ എത്തുന്നത്. പി എൻ മേനോന്റെ മധു നായകനായ പണിമുടക്കം എന്ന ചിത്രത്തിൽ ഓടുഫാക്ടറിയിലെ മാനേജർ പിള്ളയായി തുടക്കം. തണൽ, മണ്ണ്, തീരങ്ങൾ, വെല്ലുവിളി, പണിമുടക്ക്, രാഗം താനം പല്ലവി, നക്ഷത്രങ്ങളേ കാവൽ, താവളം, തുറന്ന ജയിൽ, ലോറി, യക്ഷിപ്പാറു എന്നീ സിനിമകളിൽ ശ്രദ്ധേയവേഷങ്ങൾ. 1971 ൽ സ്കൂൾ വിദ്യാർഥിയായിരുന്ന എം ജി സോമനെ കൊട്ടാരക്കര ജയശ്രീ തീയറ്റേഴ്‌സിന്റെ നാടകത്തിൽ ആദ്യമായി അഭിനയിപ്പിച്ചത് ഭാസിയാണ്. സംവിധായകൻ ബ്ലസി വീണ്ടും സിനിമയിൽ എത്തിച്ചു. ബ്ലസിയുടെ എട്ട് ചിത്രത്തിൽ വേഷമിട്ടു. കാഴ്ച, മകൾക്ക്, ദൈവനാമത്തിൽ, അച്ചുവിന്റെ അമ്മ, ആലീസ് ഇൻ വണ്ടർലാൻഡ്, തസ്‌കരവീരൻ, ചിതറിയവർ, തന്മാത്ര, രസതന്ത്രം, ആശ്വാരൂഢൻ, ആനച്ചന്തം, പളുങ്ക്, കൽക്കട്ട ന്യൂസ്, ഓഫ് ദ പീപ്പിൾ, ഭ്രമരം, ഭാഗ്യദേവത, ബെസ്റ്റ് ആക്ടർ, താപ്പാന, ഒരു ഇന്ത്യൻ പ്രണയകഥ, ചാർളി, തോപ്പിൽ ജോപ്പൻ, പച്ചത്തപ്പ്, താക്കോൽ, ആടുജീവിതം എന്നീ സിനിമകളിൽ രണ്ടാം വരവിൽ അഭിനയിച്ചു. Read on deshabhimani.com