ആരോഗ്യജാഗ്രത 
പാലിക്കണം



പത്തനംതിട്ട  ജില്ലയിൽ വേനൽമഴ തുടരുന്നതിന്റെ ഭാഗമായി പകർച്ചവ്യാധിയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തിൽ പൊതു സ്ഥലങ്ങളും സ്ഥാപനങ്ങളും വീടും പരിസരവും ശുചീകരിക്കാനുള്ള പ്രവർത്തനങ്ങൾക്കായി മുന്നിട്ടിറങ്ങണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ അനിതകുമാരി അറിയിച്ചു. ആരോഗ്യ ജാഗ്രത ക്യാമ്പയിന്റെ ഭാഗമായി നടത്തുന്ന കൊതുക്,കൂത്താടി നിയന്ത്രണ നശീകരണ പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളാകണം. സ്ഥാപനങ്ങളിലും,വീടുകളിലും ആശുപത്രികളിലും, ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലും പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമായി നടത്തണം.  കൊതുക്ജന്യ രോഗങ്ങളെ പ്രതിരോധിക്കാൻ വീട്, സ്ഥാപനങ്ങൾ തുടങ്ങിയ കെട്ടിടങ്ങളുടെ അകത്തും മേൽക്കൂരകളിലും പരിസരത്തും വെള്ളം കെട്ടി നിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കെട്ടിടത്തിന്റെ ടെറസ്,സൺഷേഡുകൾ, പരിസരം എന്നിവിടങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളംഒഴുക്കിക്കളയുകയും പാഴ്‌വസ്തുക്കൾ സംസ്‌കരിക്കുകയും വേണം. ബസ് സ്റ്റാൻഡ് തുടങ്ങിയ പൊതുസ്ഥലങ്ങളിൽ കൊതുക് വളരാൻ ഇടയുള്ള വസ്തുക്കൾ നീക്കം ചെയ്യണം.  ജലദൗർലഭ്യമുള്ള പ്രദേശങ്ങളിൽ വെള്ളം ശേഖരിച്ചു വെയ്ക്കുന്ന പാത്രങ്ങളും ടാങ്കുകളും അടച്ചുസൂക്ഷിക്കുകയും ആഴ്ചയിലൊരിക്കൽ ഉൾവശം ഉരച്ചു കഴുകി വൃത്തിയാക്കി ഉണക്കിയതിനു ശേഷം മാത്രം വീണ്ടും ഉപയോഗിക്കുകയും വേണം. സെപ്റ്റിക് ടാങ്കുമായി ബന്ധിപ്പിച്ചുള്ള വെന്റ് പൈപ്പിന്റെ അഗ്രം കൊതുക് വല ഉപയോഗിച്ച് മൂടാൻ ശ്രദ്ധിക്കണം. ആഴ്ചയിലൊരിക്കൽ വീടും പരിസരവും വൃത്തിയാക്കി എല്ലാവരും ഡ്രൈഡേ ആചരിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. Read on deshabhimani.com

Related News