നിര്‍മാണത്തിന് ഒരു കോടി കൂടി അനുവദിക്കും: മന്ത്രി

കോന്നി കെഎസ്ആർടിസി യാഡ് നിർമാണം ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യുന്നു


 കോന്നി  കെഎസ്ആർടിസി ഡിപ്പോ യാഡ് നിർമാണത്തിന്  ഒരു കോടി രൂപ കൂടി അനുവദിക്കുമെന്ന് ഗതാഗത  മന്ത്രി ആന്റണി രാജു പറഞ്ഞു.  കെഎസ്ആർടിസി കോന്നി ഡിപ്പോ   ആരംഭിക്കുന്നതിന്  മുന്നോടിയായി യാഡ് നിർമാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. എംഎൽഎയുടെ അഭ്യർഥന പ്രകാരം സർക്കാർ അനുവദിച്ച 1.45 കോടി രൂപ ചെലവഴിച്ചാണ് യാഡ് നിര്‍മിക്കുന്നത്.  സാമ്പത്തിക ബുദ്ധിമുട്ട്  കാരണം യാഡിന്റെ നിർമാണം  നിലയ്ക്കില്ല. പത്തനാപുരം ഡിപ്പോയിൽ നിന്ന് കോന്നി മെഡിക്കൽ കോളജിലേക്ക് കോന്നി, ആനകുത്തി വഴി  31 മുതൽ കെഎസ്ആർടിസി പുതിയ സർവീസ് ആരംഭിക്കും.  മാങ്കോട്, എലിക്കോട്, അതിരുങ്കൽ,പുളിഞ്ചാണി,കോന്നി, ആനകുത്തി വഴിയാണ്  സർവീസ് നടത്തുക.  ഏപ്രിൽ മുതൽ ഗ്രാമ വണ്ടി   പരീക്ഷണാർഥത്തിൽ ആരംഭിക്കും. ശേഷം കേരളം മുഴുവൻ  വ്യാപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.    യാഡ് നിർമാണം പൂർത്തിയായാൽ  ഡിപ്പോയുടെ ഉദ്ഘാടനം നടത്തി പ്രവർത്തനമാരംഭിക്കും.  കോന്നിയുടെ ദീർഘകാല സ്വപ്ന പദ്ധതിയായ കെഎസ്ആര്‍ടിസി  ഡിപ്പോയാണ് യാഥാർഥ്യമാകാൻ പോകുന്നതെന്ന് ജനീഷ്കുമാര്‍ എംഎൽഎ പറഞ്ഞു.   2013 മുതൽ തർക്കത്തെ തുടർന്ന് മുടങ്ങി കിടന്ന പദ്ധതിയാണിത്. പദ്ധതി യാഥാർഥ്യമാക്കാൻ  എം എൽ എയുടെ നേതൃത്വത്തിൽ വലിയ പരിശ്രമമാണ് നടത്തിയത്.  കലക്ടറും കോന്നി  പഞ്ചായത്ത് പ്രസിഡന്റും ചേർന്ന് നടത്തിയ പ്രവർത്തനത്തിലൂടെയാണ്  ഡിപ്പോ യാഥാർഥ്യമാകുന്നത്. കോന്നി ചന്ത മൈതാനിയിൽ  കോവിഡ് മാനദണ്ഡം പാലിച്ചാണ് യോ​ഗം  നടന്നത്. ക്ഷണിക്കപ്പെട്ടവർ മാത്രമാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്. അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ അധ്യക്ഷനായി. കലക്ടർ ഡോ. ദിവ്യ എസ് അയ്യർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, കോന്നി  പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി  നായർ, ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, പി ജെ അജയകുമാർ, ശ്യാം ലാൽ, സന്തോഷ് കുമാർ, തുളസിമണിയമ്മ തുടങ്ങിയവർ പങ്കെടുത്തു.     Read on deshabhimani.com

Related News