മണ്ണിൽ പൊന്നുവിളയിച്ച് സ്മിത
കിടങ്ങന്നൂർ മണ്ണേതുമാകട്ടെ സ്മിത തൊട്ടാൽ പൊന്നുവിളയും. കഴിഞ്ഞ 12 വർഷമായി കൃഷിയെ ഉപാസിക്കുകയാണ് കിടങ്ങന്നൂർ കുരുട്ടുമോടിയിൽ സ്മിതാ പ്രഭ. തൊടിയിൽ മാത്രമല്ല ഭർത്താവിനൊപ്പം പാട്ടത്തിനെടുത്ത വസ്തുവിലും ഈ വീട്ടമ്മ കനകം വിളയിക്കുന്നു. സ്വന്തമായി ലഭിച്ച അഞ്ചു സെന്റ് ഭൂമിയിൽ വീടൊഴിച്ചുള്ള മുഴുവൻ ഇടത്തും ചേനയും ചേമ്പും പച്ചക്കറികളുമാണ്. കൂടാതെ പാട്ടത്തിനെടുത്ത 50 സെന്റ് ഭൂമിയിൽ ഇടവിള കൃഷിയാണ് ചെയ്യുക. പ്രധാന കൃഷി കപ്പയാണ്. ഇടവിളയായി ചേനയും, ചേമ്പും, പച്ചക്കറികളും നടം. ഒരു വർഷം 25000 രൂപയുടെ കപ്പയും, വാഴക്കുലയുമെങ്കിലും വിൽക്കും. ടാപ്പിങ് തൊഴിലാളിയായ ഭർത്താവ് പ്രഭയാണ് കൃഷിയിടം കിളച്ച് വാരം കോരി നൽകുക. പിന്നെ നടലും, വെള്ളം ഒഴിക്കലും, വളമിടലും, വിളവെടുപ്പും എല്ലാം ഈ വീട്ടമ്മയാണ് ചെയ്യുക. കപ്പ, ഏത്തവാഴ, പയർ, പാവൽ, നിത്യവഴുതന, പടവലം, വഴുതന, ചേന, ചേമ്പ് തുടങ്ങിയവയും ഇവരുടെ കൃഷിയിടത്തിൽ സമൃദ്ധം. സംസ്ഥാന സർക്കാരിന്റെയും കൃഷി വകുപ്പിന്റെയും എല്ലാ സഹായവും ലഭിക്കുന്നു. എന്നാൽ വർധിച്ചു വരുന്ന പന്നി ശല്യം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പല ദിവസങ്ങളിലും ആയിരക്കണക്കിനു രൂപ വിലയുള്ള കൃഷിവകകളാണ് പന്നിക്കൂട്ടം നശിപ്പിക്കുന്നത്. പന്നി ശല്യം കൂടി പരിഹരിച്ചാൽ കൃഷി ലാഭകരമാക്കാൻ കഴിയും. വിദ്യാർഥികളായ മക്കൾ അമൃതയും, അമിത്തും അച്ഛനന്മമാർക്ക് സഹായത്തിന് ഒപ്പമുണ്ട്. Read on deshabhimani.com