റജിയുടെ മരണത്തിൽ സമഗ്രാന്വേഷണം വേണമെന്ന്‌ ആവശ്യം



ഇരവിപേരൂർ സിപിഐ എം പാട്ടക്കാല ബ്രാഞ്ചംഗം വെണ്ണിക്കുളം മേമല ഒറ്റപ്പാങ്കൽ വീട്ടിൽ റെജിയുടെ ദുരൂഹ മരണത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് വീട്ടുകാരും രംഗത്ത്. ഞായറാഴ്ച പകൽ ഒന്നിന്‌ ഭാര്യ കുഞ്ഞുമോൾ വിളമ്പിവച്ച ഭക്ഷണം കഴിക്കാനൊരുങ്ങുമ്പോൾ സനോജ് എന്ന സുഹൃത്തിന്റെ ഫോൺ വന്നതിനെ തുടർന്ന് അര മണിക്കൂറിനകം മടങ്ങി വരാമെന്നു പറഞ്ഞാണ് റെജി പുല്ലാടിന് പോകുന്നത്. റെജിക്ക് സുഹൃത്തുക്കളിൽ നിന്നും കിട്ടാനുള്ള പണം വാങ്ങാനാണ് തിരക്കിട്ടു പോയതെന്നാണ് വീട്ടുകാർ പറയുന്നത്‌. നാലരയ്ക്ക് പുല്ലാട് വടക്കെ കവലയിലെ മൂന്നുനില കെട്ടിടത്തിൽ നിന്ന് വീണ് അപകടമുണ്ടായെന്ന് വീട്ടുകാരോട് പറയുന്നത് ഏറെ വൈകിയാണ്. റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിച്ചിരുന്ന ഇയാൾക്ക് നിരവധി ആളുകൾ പണം നൽകാനുണ്ടായിരുന്നു. റജിയുടെ മരണത്തിൽ ദുരൂഹതകളാരോപിച്ച് നാട്ടുകാരും വീട്ടുകാരും രംഗത്തെത്തിയതോടെ പഴുതടച്ചുള്ള അന്വേഷണമാണ് പൊലീസ് ആരംഭിച്ചിരിക്കുന്നത്. സംഭവം നടന്ന കെട്ടിടത്തിൽ ഫോറൻസിക് വിദഗ്‌ധർ പരിശോധന നടത്തി. റജിക്കൊപ്പം സംഭവസമയത്ത് ഉണ്ടായിരുന്നവരെ ചോദ്യം ചെയ്തു വരുന്നു. കോവിഡ് പരിശോധനയുടെ ഫലം വന്ന ശേഷം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട്‌ ബന്ധുക്കൾ മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് സൂപ്രണ്ടിനും പരാതി നൽകാനൊരുങ്ങുകയാണ്. Read on deshabhimani.com

Related News