നരേന്ദ്രമോദി രാജ്യം കൊള്ളയടിക്കുന്നു: അമർജിത്ത് കൗർ
പത്തനംതിട്ട രാജ്യമാകെ കൊള്ലയടിക്കുന്ന സർക്കാരാണ് കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദിയുടേതെന്ന് സിപിഐ ദേശീയ സെക്രട്ടറിയറ്റംഗം അമർജിത്ത് കൗർ പറഞ്ഞു. സിപിഐ ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് വിലങ്ങുപാറ സുകുമാരൻ നഗറിൽ (പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡ്) ചേർന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. യുവാക്കൾക്ക് തൊഴിൽ വാഗ്ദാനം ചെയ്ത് വഞ്ചിച്ച സർക്കാർ ദേശീയ സമ്പത്തെല്ലാം കൊള്ളയടിക്കുന്നതിനാണ് ഇന്ന് കൂട്ടുനിൽക്കുന്നത്. വിറ്റുതുലയ്ക്കാൻ ഒന്നുമില്ലാത്ത അവസ്ഥ. ആണവമേഖലയടക്കം എല്ലാം കോർപ്പറേറ്റുകൾക്ക് തീറെഴുതുന്നു. അംബാനിമാർക്കും അദാനിമാർക്കും ടാറ്റ, ബിർളമാർക്കും ഗോയങ്കാർക്കും വേണ്ടിയാണ് ബിജെപി രാജ്യം ഭരിക്കുന്നത്. കോവിഡ് കാലത്ത് സാധാരണക്കാരൻ ഓക്സിജൻ പോലും കിട്ടാതെ തെരുവുകളിൽ മരിച്ചു വീഴുമ്പോൾ കോര്പ്പറേറ്റുകൾക്ക് തടിച്ചു കൊഴുക്കാനുള്ള സാമ്പത്തിക പാക്കേജുകളാണ് ധനമന്ത്രി നിർമല സീതാരാമൻ നടപ്പാക്കിയത്. അവിടെയാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ വേറിട്ടു നിൽക്കുന്നത്. എല്ലാവർക്കും വേണ്ട ആരോഗ്യ പരിചരണം, ഭക്ഷണം എന്നിവ നൽകി ജനങ്ങളെ ചേർത്തു പിടിച്ചു. ഓരോ കമ്യൂണിസ്റ്റുകാരനും ഇതിൽ അഭിമാനിക്കണം. അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്നും തൂത്തെറിയാൻ പ്രതിജ്ഞയെടുക്കുകയെന്നതാണ് ഇന്ന് രാജ്യത്തെ ഓരോ പൗരനും ചെയ്യേണ്ടതെന്നും അമർജിത്ത് കൗർ പറഞ്ഞു. സമ്മേളന നഗറിൽ മുതിർന്ന നേതാവ് വൈ തോമസ് പതാക ഉയർത്തി. പൊതുസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി എ പി ജയൻ അധ്യക്ഷനായി. നേതാക്കളായ കെ പ്രകാശ്ബാബു, സത്യൻ മൊകേരി, കെ ആർ ചന്ദ്രമോഹൻ, ചിറ്റയം ഗോപകുമാർ, മുണ്ടപ്പള്ളി തോമസ്, ഡി സജി എന്നിവർ സംസാരിച്ചു. Read on deshabhimani.com