ശബരിമലയോട് കരുതൽ



 പത്തനംതിട്ട ശബരിമലയ്‌ക്ക്‌ ഏറ്റവും പരിഗണന ലഭിച്ച ബജറ്റാണ്‌ അവതരിപ്പിച്ചതെന്ന്‌ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ അഡ്വ. കെ അന്തഗോപൻ പറഞ്ഞു. ശബരിമല വികസനത്തിനുള്ള മാസ്റ്റർ പ്ലാൻ നടപ്പിലാക്കാൻ 30 കോടി രൂപയാണ്‌ മാറ്റി വെച്ചത്‌. പമ്പയിൽ പ്രളയം ഉണ്ടാകുന്ന സമയത്ത്‌ ശബരിമലയിൽ എത്തുന്നതിനും പൂജ അടക്കം ചെയ്യുന്നതിനും ഭീഷണി ഉണ്ടാകാറുണ്ട്‌. ഇതിന്‌ പരിഹാരം കാണാനായി ഹിൽടോപ്പിൽ നിന്ന്‌ പമ്പ ഗണപതി ക്ഷേത്രത്തിലേയ്‌ക്ക്‌ സുരക്ഷാ പാലം നിർമിക്കുന്നതിന്‌ രണ്ട്‌ കോടി രൂപയും അനുവദിച്ചു.  ശബരിമല കുടിവെള്ള പദ്ധതിക്ക്‌ 10 കോടിയും ഔഷധ വെള്ളം വിതരണം ചെയ്യാൻ രണ്ട്‌ കോടി വകയിരുത്തിയതും ശബരിമലയോടുള്ള കരുതലിന്റെ ഭാഗമാണ്‌. നിലയ്‌ക്കലിൽ വികസന പ്രവർത്തനങ്ങൾക്കായി രണ്ടര കോടി രൂപയും അനുവദിച്ചിട്ടുണ്ട്‌. 34 കോടി കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ച്‌ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്ക്‌ പുറമെയാണ്‌ ഇത്‌. എരുമേലിയുടെ വികസനത്തിനായി മാസ്റ്റർ പ്ലാൻ നടപ്പിലാക്കാൻ 10 കോടിയാണ്‌ വകയിരുത്തിയത്‌. നിലവിൽ കിഫ്‌ബി ഫണ്ട്‌ 14 കോടി വിനിയോഗിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്‌. കഴിഞ്ഞ ബജറ്റിലും ശബരിമല വികസനത്തിനായി 30 കോടി രൂപ അനുവദിച്ചിരുന്നു. ഇത്‌ പ്രകാരമുള്ള വികസന പ്രവർത്തനങ്ങൾ നടന്ന്‌ വരികയാണെന്ന്‌   അന്തഗോപൻ പറഞ്ഞു. Read on deshabhimani.com

Related News