കമലാസനനും ദേവകിയമ്മയും നിറഞ്ഞ്‌ ചിരിക്കുന്നു



പത്തനംതിട്ട പരസഹായമില്ലാതെ എഴുന്നേൽക്കാൻ കഴിയാത്ത കമലാസനനും കാഴ്ചയില്ലാത്ത ദേവകിയമ്മക്കും സംസ്ഥാന സർക്കാരിന്റെ ക്ഷേമപെൻഷൻ നൽകിയ ആശ്വാസം ഒട്ടും ചെറുതല്ല.  വർഷങ്ങൾക്ക് മുമ്പ് പനി ചികിത്സക്കായി എത്തിയ ആശുപത്രി അധികൃതരുടെ അശ്രദ്ധ മൂലം എഴുപതുകാരനായ പ്രമാടം ചരുവിൽ മേലേമുറിയിൽ കമലാസനന്‌  നഷ്ടമായത് ഇടത്തേ കാലിന്റെ സ്വാധീനം. ജീവിക്കാനായി പ്രമാടത്ത് മുറുക്കാൻ കട നടത്തുകയായിരുന്നു അന്ന്. അഞ്ച് വർഷം മുമ്പ് സൂറത്തിലുള്ള സഹോദരങ്ങളെ കാണാൻ ട്രെയിൻ കയറിയ കമലാസനന് യാത്രക്കിടയിൽ മറ്റൊരു അപകടമുണ്ടായി. സ്റ്റേഷനിൽ ഇറങ്ങി ചായ കുടിച്ച് തിരികെ കയറാൻ ഒരുങ്ങുമ്പോൾ ട്രെയിൻ എടുത്തതിനെ തുടർന്നുണ്ടായ അപകടത്തിൽ വലത് കൈയിലെ രണ്ട്‌ വിരലും കഴുത്തിന്റെ ചലന ശേഷിയും നഷ്ടമായി. പിന്നീടുള്ള ജീവിതം കട്ടിലിൽ തന്നെയായി. പരസഹായം കൂടാതെ എഴുന്നേൽക്കാനോ ആഹാരം കഴിക്കാനോ പറ്റാതെയായി. സംസ്ഥാന സർക്കാർ സാമൂഹിക ക്ഷേമ പെൻഷൻ കൃത്യമായി വീട്ടിൽ എത്തിക്കുന്നതിനാൽ മുടങ്ങാതെ മരുന്നുകൾ വാങ്ങാൻ  സാധിക്കുന്നു.  വള്ളിക്കോട് നെടിയമണ്ണിൽ ദേവകിയമ്മക്ക്‌ 12 വർഷമായി ഇരു കണ്ണുകൾക്കും കാഴ്ചയില്ല.  മരുന്നും വീട്ടിലേക്ക് ആവശ്യമായ റേഷനും ഭക്ഷ്യകിറ്റും എല്ലാം സർക്കാരിന്റെ സഹായം കൊണ്ടാണ്‌ കിട്ടുന്നു. 79കാരിയായ ദേവകി അമ്മക്ക് 12 വർഷമായി പെൻഷൻ ലഭിക്കുന്നുണ്ട്. ആറ്‌ സെന്റ് സ്ഥലത്ത് രണ്ടു മുറിയും അടുക്കളയും ടോയ്‌ലറ്റുമുള്ള കൊച്ചുവീട്ടിലാണ് ദേവകിയമ്മ ഇളയ മകനൊപ്പം താമസിക്കുന്നത്. Read on deshabhimani.com

Related News