നഗരത്തില്‍ ഉയരും മേല്‍പ്പാലം
പത്തനംതിട്ട പത്തനംതിട്ട നഗരത്തിലെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരവുമായി അബാൻ ജങ്ഷനിൽ മേൽപ്പാലം യാഥാർഥ്യമാകുന്നു. 50 കോടി രുപയുടെ പദ്ധതിക്ക് സർക്കാർ ഭരണാനുമതി നൽകി. നഗരത്തിലെ പ്രധാന ജങ്ഷനായ അബാനിലെ തിരക്ക് ഒഴിവാക്കണമെന്നത് ഏറെ നാളത്തെ ആവശ്യമാണ്. സ്ഥലം എംഎൽഎയും മന്ത്രിയുമായി വീണാ ജോർജ് മുൻകൈയെടുത്താണ് പദ്ധതിക്ക് അന്തിമ അനുമതി ധൃതഗതിയിൽ ലഭ്യമാക്കിയത്. ഡിസംബറിൽ തന്നെ പാലത്തിന് കല്ലിടും. 611.85 മീറ്റർ നീളം വരുന്ന പാലത്തിൻറെ വീതി 12 മീറ്ററാണ്. മേൽപ്പാലത്തോടൊപ്പം ഇരുവശത്തും സർവീസ് റോഡും നിർമിക്കും. അഞ്ചര മീറ്റർ വീതിയിൽ ടാർ ചെയ്ത് സഞ്ചാരയോഗ്യമാകുന്ന വിധത്തിലാകും സർവീസ് റോഡ്. അബാൻ ജങ്ഷനിലെ പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നാണ് മേൽപ്പാലം ആരംഭിക്കുക. ടി കെ റോഡ് മുറി്ച്ച് കടന്ന് റിങ് റോഡിലെ മുത്തൂറ്റ് ആശുപത്രിക്ക് മുന്നിൽ അവസാനിക്കുന്ന വിധത്തിലാണ് മേൽപ്പാലം ഉയരുക. റിങ് റോഡിൻറെ രണ്ടു വശത്ത് നിന്നും പണി തുടങ്ങുന്നതിനാൽ നിർമാണ വേളയിൽ ഗതാഗതം ഏറെ തസ്സപ്പെടാതിരിക്കാൻ ശ്രമിക്കുമെന്ന് അധികൃതർ പറഞ്ഞു. നിർമാണം തുടങ്ങി ഒന്നര വർഷത്തിനകം പണി പൂർത്തിയാകും. മേൽപ്പാലം യാഥാർഥ്യമാകുന്നതോടെ നഗരത്തിലെ യാത്രാ കുരുക്കിന് ഏറെ പരിഹാരമാകും. ശബരിമല തീർഥാടകർക്ക് ഏറ്റവും ഗുണപ്രദമാകുന്ന സംവിധാനം കൂടിയാണിത്. മറ്റു ജില്ലകളിൽ നിന്നും കോഴഞ്ചേരി വഴി വരുന്നവർക്ക് നഗരത്തിൽ പ്രവേശിക്കാതെ റിങ് റോഡിലൂടെ കുരുക്കിൽപ്പെടാതെ യാത്ര തുടരാൻ സാധിക്കും. കേരള റോഡ് ഫണ്ട് ബോർഡ് വഴി നടപ്പാക്കുന്ന പദ്ധതി യുടെ മേൽനോട്ടം പൂർണമായും പൊതുമരാമത്തിനാണ്. റിങ് റോഡിന് ശേഷം പത്തനംതിട്ട നഗരത്തിൻരെ വികസനത്തിന് ഏറെ പ്രയോജനകരമാകുന്ന പദ്ധതിയാണ് മേൽപ്പാലം. റിങ്റോഡ് പൂർത്തിയാക്കുന്നതിനും എൽഡിഎഫ് സർക്കാരും എൽഡിഎഫ് നേതൃത്വത്തിലുള്ല നഗരസഭകളുമാണ് മുൻകൈയെടുത്തത്. നഗരത്തിലെ റിങ് റോഡ് യാഥാർഥ്യമാക്കാൻ നേതൃത്വം നൽകിയ എൽഡിഎഫ് സർക്കാർ തന്നെ നഗരത്തിന്റെ മുഖഛായ മാറ്റുന്ന മറ്റൊരു സ്വപ്ന പദ്ധതിക്കും തുടക്കമിടുന്നു. റിങ് റോഡ് വിപുലപ്പെടുത്തി കൂടുതൽ പ്രേദേശം ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കിയത് വീണാ ജോർജ് എംഎൽഎ ആയ ശേഷമാണ്. Read on deshabhimani.com