സൗദാമിനി മറക്കില്ല‌, കഴിഞ്ഞ ഓണം...



 പത്തനംതിട്ട  കഴിഞ്ഞ വർഷം ലൈഫിൽ കിട്ടിയ സ്വന്തം വീട്ടുമുറ്റത്ത് പൂക്കളമിട്ട് ഓണവിഭവങ്ങളൊരുക്കിയാണ്‌ തണ്ണിത്തോട് പുത്തൻ വീട്ടിൽ സൗദാമിനി ശശിയും കുടുംബവും ആദ്യ ഓണത്തേ വരവേറ്റത്‌. പലയിടങ്ങളിൽ 16 വർഷം അഞ്ച് വാടകവീടുകളിലായിട്ടാണ് സൗദാമിനിയും ഭർത്താവ് ശശിയും രണ്ടു മക്കളും അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്.  മൂന്ന്‌ വർഷം മുമ്പാണ് ലൈഫ് മിഷനിൽ അപേക്ഷ നൽകിയത്. സൗദാമിനിയുടെ ഭർത്താവ് ശശിക്ക് സ്വന്തമായി ആലയുണ്ടായിരുന്നു. മകൻ മനോജിന് കൂലിപ്പണിയും. ശശിയും മനോജും സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപെടുകയും ശശിക്ക് ഗുരുതരമായി പരുക്കേൽക്കുകയും മകൻ മനോജിന്റെ ശരീരത്തിന്റെ ഒരു ഭാഗം തളർന്ന നിലയിലുമായി. വീടിനായി സ്വരുകൂട്ടിയ സമ്പാദ്യം മുഴുവൻ ഉറ്റവരുടെ ചികിത്സക്കായി ചെലവായി. പക്ഷെ കയറി കിടക്കാൻ സ്വന്തമായി വീട്‌ വേണമെന്ന സ്വപ്നത്തെ സൗദാമിനി അപ്പോഴും മുറുകെ പിടിച്ചു. പിന്നീടുള്ള നാളത്രയും അതിനു വേണ്ടിയുള്ള പരിശ്രമമായിരുന്നു.  ദുരിതങ്ങൾ ഒന്നൊഴിയാതെ വന്നിട്ടും സർക്കാർ ഒപ്പമുള്ളതിനാലാണ്  തങ്ങൾ ലൈഫിൽ ഹാപ്പിയായി കഴിയുന്നതെന്ന് സൗദാമിനി പറയുന്നു.  Read on deshabhimani.com

Related News