വായ്‌പയെടുക്കുന്നവരിൽനിന്ന് ഭൂമി തട്ടുന്നു
പത്തനംതിട്ട ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വസ്തു പണയപ്പെടുത്തി വായ്പയെടുക്കുന്നവരിൽനിന്ന് കുറഞ്ഞ വിലയ്ക്ക് ഭൂമി കൈക്കലാക്കാൻ മാഫിയാ സംഘം. ജില്ലയിൽ പല ധനകാര്യ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും ഇത്തരത്തിൽ സംഘത്തിന്റെ പ്രവർത്തനം ഒളിഞ്ഞും തെളിഞ്ഞും നടക്കുന്നു. ചില സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ അക്രമികളെ വിട്ട് വസ്തു ഉടമകളെ ഭീഷണിപ്പെടുത്തി ഭൂമി കൈക്കലാക്കാനും ശ്രമം നടന്നിരുന്നു. വസ്തു പണയപ്പെടുത്തി വായ്പയെടുത്തവർ ഏതെങ്കിലും വിധത്തിൽ പണം തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നത് തക്കം പാർത്തിയിരിക്കുകയാണ് ഇക്കൂട്ടർ. കോടികൾ വില വരുന്ന വസ്തു ഇത്തരത്തിൽ വളരെ കുറഞ്ഞ വിലയ്ക്ക് ബാങ്ക് അധികൃതരിൽ ചിലരുമായി ചേർന്നാണ് ഇക്കൂട്ടർ കൈക്കലാക്കുന്നത്. ജില്ലയിൽ പലയിടത്തു നിന്നും ഇത്തരത്തിൽ പരാതികൾ വരുന്നു. പത്തനംതിട്ട നഗരത്തിൽ കോടികൾ വില വരുന്ന വസ്തു കഴിഞ്ഞ ദിവസം ഒഴിപ്പിച്ചതും ഇത്തരത്തിലാണെന്നാണ് ആക്ഷേപം. വസ്തു പണയപ്പെടുത്തി വായ്പയെടുത്തവരെ പോലും അറിയിക്കാതെയാണ് നഗരത്തിൽ കോടികൾ വില വരുന്ന ഭൂമി കുറഞ്ഞ വിലയ്ക്ക് ചിലർ കൈക്കലാക്കിയത്. നഗരത്തിൽ പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തെ നാലു കോടിയോളം വില വരുന്ന വസ്തുവാണ് 25 ലക്ഷം രൂപയ്ക്ക് ധനകാര്യ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന സംഘം കൈക്കലാക്കിയത്. 2010ൽ ബാങ്കിൽ നിന്ന് വീടും സ്ഥലവും ലേലം നടത്തിയെന്ന പേരിലാണ് കുറഞ്ഞ വിലയ്ക്ക് കൈക്കലാക്കിയത്. വസ്തു ഒഴിപ്പിക്കുന്നത് നിർത്തി വെക്കണമെന്നാവശ്യപ്പെട്ട് കെട്ടിട ഉടമകള്‍ ഡെബിറ്റ് റിക്കവറി ട്രിബ്യൂണലിൽ നല്‍കിയ അപേക്ഷയിൽ ഉത്തരവ് വരും മുമ്പാണ് കെട്ടിടം ഒഴിപ്പിച്ചതും. Read on deshabhimani.com