റോഡുകളുടെ അറ്റകുറ്റപ്പണിക്ക് 60 ലക്ഷം
പത്തനംതിട്ട ജില്ലയിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലെ മൂന്നു പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണിക്ക് സർക്കാർ ഫണ്ട് അനുവദിച്ചു. കിഫ്ബി പദ്ധതിയിൽപ്പെടുത്തിയാണ് തുക അനുവദിച്ചത്. എത്രയും വേഗം പണി തുടങ്ങാനാണ് നിർദേശം. ചെറുകോൽപ്പുഴ റാന്നി റോഡ്, അടൂർ തുമ്പമൺ കോഴഞ്ചേരി, ഏഴംകുളം കൈപ്പട്ടൂർ റോഡുകളുടെ അറ്റക്കുറ്റപ്പണിക്കാണ് തുക അനുവദിച്ചത്. കൈപ്പട്ടൂർ റോഡിൻറെ നവീകരണം ചൊവ്വാഴ്ച തന്നെ ആരംഭിച്ചു. മൂന്നു റോഡുകൾക്കുമായി 60 ലക്ഷം രൂപയാണ് അനുവദിച്ചത്. അടൂർ തുമ്പമൺ കോഴഞ്ചേരി റോഡിന് 30 ലക്ഷം രൂപയും മറ്റു രണ്ടു റോഡുകൾക്ക് 15 ലക്ഷം വീതവുമാണ് ഫണ്ട് അനുവദിച്ചത്. മഴ വിട്ടു നിന്നാൽ നവീകരണ ജോലി ധൃഗതിയിൽ പൂർത്തിയക്കും. മറ്റു രണ്ടു റോഡുകളുടെയും ജോലി രണ്ടു ദിവസത്തിനകം തുടങ്ങുമെന്ന് കിഫ്ബി അധികൃതർ അറിയിച്ചു. ഡിസംബർ 15നകം ജോലി പൂർത്തിയാക്കാനാണ് നിർദേശം. മഴ കനത്തതാണ് ജില്ലയിൽ പല റോഡുകളും തകരാറിലാകാൻ കാരണം. സംസ്ഥാനത്ത് മറ്റെങ്ങും ഇല്ലാത്ത വിധത്തിലുള്ള ശക്തമായ മഴയാണ് ജില്ലയിൽ കഴിഞ്ഞ ഏതാനും മാസമായി പെയ്തത്. മലയോര മേഖലയായ ജില്ലയിൽ അതു കൊണ്ടു തന്നെ ഈ മേഖലയിൽ ഏറെ നാശം സംഭവിച്ചു. അവയെല്ലാം സമയബന്ധിതമായി പൂർത്തിയാക്കാനാണ് പൊതുമരാമത്ത് തിരുമാനം. സംസ്ഥാനത്താകെ 77 റോഡുകളാണ് ഇത്തരത്തിൽ അടിയന്തരമായി നന്നാക്കാൻ സര്‍ക്കാര്‍ 77 കോടി അനുവദിച്ചത്. മറ്റു റോഡുകളും മഴ വിട്ടുനിന്നാൽ ഉടൻ നവീകരിക്കാൻ നടപടി തുടങ്ങുമെന്ന് പൊതുമരാമത്ത് അധികൃതർ അറിയിച്ചു. ശബരമില തീർഥാടനത്തിന് മുന്നോടിയായി ജില്ലയിലെ തീർഥാടന പാതകളെല്ലാം നന്നാക്കി. Read on deshabhimani.com