കൊലയാനയെ തളയ്ക്കാൻ വയനാടൻ സംഘം



  മലമ്പുഴ ജനജീവിതം ഭീതിയിലാഴ്‌ത്തി വിലസുന്ന കൊലയാനയെ തളയ്ക്കാൻ വയനാട്ടിൽനിന്നുള്ള വിദഗ്‌ധ സംഘമെത്തി. മുണ്ടൂർമുതൽ വാളയാർവരെയുള്ള ആറ് പഞ്ചായത്തുകളെ വിറപ്പിച്ച് നടക്കുന്ന ടസ്‌കർ 7 എന്ന കാട്ടാനയെ പിടികൂടി നാടുകടത്താൻ വെറ്ററിനറി ഡോക്ടർ ഉൾപ്പെട്ട സംഘമാണ്‌ തിങ്കളാഴ്ച ധോണിയിലെത്തിയത്‌. സംഘം ഡിഎഫ്ഒയുമായുള്ള ചർച്ചയ്‌ക്കുശേഷം ആന ഇപ്പോഴുണ്ടെന്ന് കരുതുന്ന പുതുപ്പരിയാരം, അരിമണി, കോർമ ഭാഗത്ത് നിരീക്ഷണം നടത്തി. ആനയുടെ ചലനം, മയക്കുവെടിവയ്ക്കാനുള്ള സൗകര്യം എന്നിവ കണ്ടെത്തും. ബാക്കിയുള്ളവർ അടുത്ത ദിവസം എത്തും. രണ്ടുപേരെ കൊല്ലുകയും നാലുപേരെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്‌ത കൊമ്പനെ പിടികൂടണമെന്നാവശ്യപ്പെട്ട്‌ സിപിഐ എമ്മും കർഷക സംഘവും തുടർസമരങ്ങളിലായിരുന്നു. ഇതിനിടയിലാണ്‌ വെള്ളിയാഴ്ച ധോണിയിൽ ടാപ്പിങ് തൊഴിലാളിയെ ആന ആക്രമിച്ചത്‌. രക്ഷപ്പെടുന്നതിനിടയിൽ തൊഴിലാളിയുടെ കൈ ഒടിഞ്ഞു.  സംഭവത്തിൽ പ്രതിഷേധിച്ച് കർഷക സംഘം നേതൃത്വത്തിൽ റേഞ്ച് ഓഫീസിലേക്ക് മാർച്ച്‌ നടത്തിയിരുന്നു. ആനയെ പിടികൂടി നാടുകടത്തുംവരെ ഡിഎഫ്ഒ ഓഫീസ് ഉപരോധിക്കാനുള്ള കർഷക സംഘം ഏരിയ കമ്മിറ്റി തീരുമാനത്തെത്തുടർന്ന്‌ ഡിഎഫ്‌ഒയുമായുള്ള ചർച്ചയിലാണ് തീരുമാനമായത്. കൊലയാളി ആനയെ പിടികൂടി വയനാട് മുത്തങ്ങ വനത്തിലെത്തിക്കാൻ പരിശീലനം ലഭിച്ചവർ തിങ്കളാഴ്ച എത്തുമെന്ന ഉറപ്പ് ലഭിച്ചിരുന്നു. Read on deshabhimani.com

Related News