കൊയ്‌ത്തുയന്ത്രം വാങ്ങിച്ചുതരാമെന്ന് പറഞ്ഞ് തട്ടിപ്പ്
പാലക്കാട് കൊയ്‌ത്തുയന്ത്രം വാങ്ങിച്ചുതരാനെന്നു പറഞ്ഞ് വിളിച്ചുവരുത്തി തമിഴ്നാട് സ്വദേശിയിൽനിന്ന് 60,000രൂപ തട്ടിയെടുത്ത കേസിൽ രണ്ട്പേർ അറസ്റ്റിൽ. തിരുപ്പൂർ സ്വദേശികളായ ഗണേഷ് മൂർത്തി (50), രാജ് കുമാർ(43) എന്നിവരെയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് ലാൽഗുഡി വെങ്കിടാചലപുരം സ്വദേശി രാജശേഖരനിൽനിന്നാണ് പണം തട്ടിയത്. 20 ലക്ഷം രൂപ വിലവരുന്ന കൊയ്‌ത്തുയന്ത്രം വാങ്ങിത്തരാമെന്ന് പറഞ്ഞ് പാലക്കാട് നഗരത്തിലേക്ക് വിളിച്ചുവരുത്തിയായിരുന്നു തട്ടിപ്പ്. യന്ത്രം വാങ്ങുന്നതിന് മുന്നോടിയായി 80,000രൂപയുടെ മുദ്രപ്പത്രം വേണമെന്ന് ഇരുവരും പറഞ്ഞു. ഇതിനായി പണം ആവശ്യപ്പെട്ടു. കൈയിലുണ്ടായിരുന്ന 60,000 രൂപ കൊടുത്തതും രാജശേഖരനെ തള്ളിയിട്ട് കാറിൽകയറി പോവുകയായിരുന്നു. രാജശേഖരന്റെ പരാതിയിൽ സൗത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. തിങ്കളാഴ്ച പകൽ 12.30നാണ് സംഭവം. എസ്-ഐ വി ഹേമലത, സിപിഒമാരായ എം സുനിൽ, എസ് രമേഷ്, എം നസീർ, കെ അബ്ദുൾ ഹമീദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. Read on deshabhimani.com