മൂവായിരത്തിലധികം തെങ്ങിന്‍ തൈ നശിപ്പിച്ച് ആനക്കൂട്ടം



മലമ്പുഴ കാട്ടാനക്കൂട്ടം ഒറ്റ ദിവസം ചവിട്ടി നശിപ്പിച്ചത് 3,172 തെങ്ങിൻ തൈ. മലമ്പുഴ എച്ച്ഡി ഫാമിൽ കൃഷിഭവൻ വഴി വിതരണത്തിന് തയ്യാറാക്കിയ തൈകളാണ് ആനക്കൂട്ടം നശിപ്പിച്ചത്. കുട്ടിയാന ഉൾപ്പെടെ 13 ആനകളാണ് ഫാമിനകത്ത് കയറിയത്. വൈദ്യുതിവേലി തകർത്ത് ഫാമിനകത്ത് കയറിയ ആനക്കൂട്ടം റെയിൻ ഷെൽട്ടറുകൾ, ജലസേചന പൈപ്പുകൾ ഉൾപ്പെടെ കണ്ണിൽ കണ്ടതെല്ലാം നശിപ്പിച്ചു. ദിവസങ്ങളായി മലമ്പുഴ, അകത്തേത്തറ പഞ്ചായത്തുകളിൽ കറങ്ങി നടക്കുന്ന ആനക്കൂട്ടം പല പ്രദേശത്തും വ്യാപക നാശനഷ്ടം വരുത്തിയിട്ടുണ്ട്. നിരവധി സ്ഥലത്തെ മതിലുകൾ, വാഴ, തെങ്ങ് എന്നിവ നശിപ്പിച്ചു. രണ്ടുമാസം മുമ്പ് മലമ്പുഴ ഫാമിലെ തൊഴിലാളികൾ വികസിപ്പിച്ചെടുത്ത അത്യുൽപ്പാദന ശേഷിയുള്ള 163 തെങ്ങിൻ തൈകളും നശിപ്പിച്ചതിൽ ഉൾപ്പെടുന്നു. മലമ്പുഴ അഗ്രികൾച്ചറൽ ഫാമിനകത്ത് മാത്രം 10 മുതൽ 30 വർഷം പഴക്കമുള്ള 300 തെങ്ങും നശിപ്പിച്ചു. ആനകൾ നിരന്തരമായി എത്തുന്നതിനാൽ തൊഴിലാളികൾ ഭയത്തോടെയാണ് പണിയെടുക്കുന്നത്. രാത്രി വീണ്ടും ആനക്കൂട്ടമെത്തി അവശേഷിക്കുന്ന തൈകളും നശിപ്പിക്കുമോയെന്ന് ആശങ്കയിലാണ് ഫാം ജീവനക്കാർ.   സിപിഐ എം ജില്ലാ സെക്രട്ടറി സന്ദർശിച്ചു മലമ്പുഴ കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടം നശിപ്പിച്ച മലമ്പുഴ അഗ്രികൾച്ചറൽ ഫാം സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു സന്ദർശിച്ചു.  കൃഷിഭവനുകൾ മുഖേന വിതരണത്തിനായി തയ്യാറാക്കിയ 3,127 തെങ്ങിൻ തൈകളാണ്‌ ആനക്കൂട്ടം നശിപ്പിച്ചത്‌. ഏരിയ സെക്രട്ടറി സി ആർ സജീവ്, ഡി സദാശിവൻ, കെ കെ പ്രമോദ്, സക്കീർ എന്നിവരും കൂടെയുണ്ടായി.   Read on deshabhimani.com

Related News