പച്ചക്കറി വരവ്‌ കുറഞ്ഞു



പാലക്കാട്‌ കോവിഡ്‌ –-19 ലോക്ക്‌ ഡൗണിന്റെ ഭാഗമായി സംസ്ഥാനങ്ങൾ നിയന്ത്രണം ശക്തമാക്കിയതോടെ ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞു.  ജില്ലയിൽ പ്രധാനമായും പച്ചക്കറിയെത്തുന്ന കർണാടകത്തിലെ മൈസൂരു, തമിഴ്‌നാട്ടിലെ മേട്ടുപ്പാളയം എന്നിവിടങ്ങളിലെ പച്ചക്കറി മാർക്കറ്റ്‌ അടച്ചു. ദിവസവും 25ന്‌ മുകളിൽ ലോഡ്‌ പച്ചക്കറി വരുന്ന പാലക്കാട്‌ വലിയങ്ങാടി മാർക്കറ്റിൽ വ്യാഴാഴ്‌ച വന്നത്‌ ആറ്‌ ലോഡ്‌ മാത്രമാണ്‌.   ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കും സമീപ ജില്ലകളിലേക്കും ഇവിടെ നിന്നാണ്‌ പച്ചക്കറി കൊണ്ടുപോവുക. ബുധനാഴ്‌ച മുതൽ തന്നെ മറ്റ്‌ ജില്ലകളിൽനിന്ന്‌ ചരക്കെടുക്കാൻ വരുന്ന വാഹനങ്ങളുടെ എണ്ണം കുറഞ്ഞിരുന്നു. ഇതൊടെ മൊത്ത വ്യാപാരം കുത്തനെ ഇടിഞ്ഞു.  സ്ഥിരമായി വരുന്നവർ പോലും രണ്ട്‌ ദിവസമായി വരുന്നില്ലെന്ന്‌ കച്ചവടക്കാർ പറയുന്നു.  എന്നാൽ ചില്ലറ വിപണിയിലെ വൻ വിലക്കയറ്റത്തെ തുടർന്ന്‌ നാട്ടുകാർ   പച്ചക്കറി വാങ്ങാൻ എത്തിയത്‌ വലിയങ്ങാടിയിൽ രാവിലെ തിരക്കിന്‌ കാരണമായി. ജനങ്ങൾ തിക്കിത്തിരക്കിയതോടെ പൊലീസ്‌ ഇടപെട്ടു.  അമിത ആൾക്കൂട്ടം തങ്ങളുടെ സുരക്ഷയെയും ബാധിക്കുന്നതാണെന്ന്‌ കച്ചവടക്കാരും പറയുന്നു.  കഴിഞ്ഞ ദിവസങ്ങളിൽ ധാരാളം പച്ചക്കറി വിപണിയിലുണ്ടായിട്ടും ചില്ലറ കച്ചവടക്കാർ വില കൂട്ടി വിറ്റു. ഇനിയുള്ള ദിവസങ്ങളിൽ വരവ്‌ കുറയുന്നതോടെ കൂടുതൽ വില ഈടാക്കുമോയെന്ന ആശങ്കയിലാണ്‌ ജനം.  ഹോർട്ടികോർപിന്‌ വിപണിയിലിടപ്പെട്ട്‌ പച്ചക്കറി എത്തിക്കാൻ സർക്കാർ നിർദേശം നൽകിയതാണ്‌ ഇപ്പോൾ പ്രതീക്ഷ നൽകുന്ന കാര്യം. Read on deshabhimani.com

Related News