ജാതിസർട്ടിഫിക്കറ്റ്‌ ഹാജരാക്കണമെന്ന ഹർജിയിൽ വിധി 28ന്‌



മണ്ണാർക്കാട് അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു വധക്കേസിൽ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കോടതിയിൽ ഹാജരാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ തിങ്കളാഴ്‌ച വിധി പറയും. ഹർജി വെള്ളിയാഴ്ച പട്ടികജാതി–-വർഗ പ്രത്യേക ജില്ലാ കോടതി ജഡ്‌ജി കെ എം രതീഷ്‌കുമാർ പരിഗണിച്ചെങ്കിലും പ്രതിഭാഗം അഭിഭാഷകരുടെ വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റുകയായിരുന്നു. അന്ന്‌ സബ്‌കലക്ടറായിരുന്ന ജെറോമിക്‌ ജോർജിനെ വിസ്‌തരിക്കരുതെന്ന്‌ ഒന്നാംപ്രതി ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയതോടെ വിസ്‌തരിക്കാനുള്ള തടസ്സം നീങ്ങി.  അതേസമയം മധുവിന്റെ ജാതിതെളിയിക്കുന്ന രേഖകൾ സംബന്ധിച്ച അനുബന്ധ ഫയൽ നശിപ്പിച്ചുവെന്ന് കോടതിയിൽ ഹാജരായ തഹസിൽദാർ പി കൃഷ്ണകുമാർ അറിയിച്ചു. മൂന്നുവർഷം കഴിഞ്ഞാൽ നിയമപ്രകാരം ഈ രേഖകൾ സൂക്ഷിക്കേണ്ടതില്ലെന്ന് തഹസിൽദാർ കോടതിയിൽ പറഞ്ഞു. അതിനാൽ മധുവിന്റെ ജാതിതെളിയിക്കുന്ന സർട്ടിഫിക്കറ്റ് കോടതിയിൽ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച വീണ്ടും പ്രോസിക്യൂഷൻ ഹർജി നൽകി. അട്ടപ്പാടി ട്രൈബൽ താലൂക്ക് തഹസിൽദാരോടാണ് പുതിയ ജാതി സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത്. ഈ ഹർജിയിലും 28ന് വിധി പറയും.  ജെറോമിക് ജോർജിനെ വിസ്തരിക്കാനുള്ള നടപടി ഉടൻ സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം മേനോൻ പറഞ്ഞു.   Read on deshabhimani.com

Related News