പാലക്കാട് നഗരസഭയിലെ 
റോഡ് പണി പൂർത്തിയാക്കണം



പാലക്കാട്  അമൃത് പദ്ധതിയിൽ ഉൾപ്പെട്ട പാലക്കാട് നഗരസഭയിലെ റോഡ് നിർമാണം ഉടൻ പൂർത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി ആവശ്യപ്പെട്ടു. യോഗത്തിൽ കലക്ടർ മൃണ്മയി ജോഷി അധ്യക്ഷയായി. നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി ഗതാഗതനിരോധനമുള്ള സ്ഥലങ്ങൾ, ബദൽവഴികൾ സംബന്ധിച്ച് നാല് ദിവസംമുമ്പേ ബന്ധപ്പെട്ടവർ ജില്ലാ ഇൻഫർമേഷൻ ഓഫീസിനെ അറിയിക്കണം. നിർമാണ പ്രവൃത്തി നടക്കുന്ന സ്ഥലത്തേക്കുള്ള പ്രവേശനത്തിന് നിശ്ചിതദൂരം മുന്നറിയിപ്പ്ബോർഡുകൾ സ്ഥാപിക്കണമെന്നും  കലക്ടർ പറഞ്ഞു.  ലൈഫ് മിഷനും പിഎംഎവൈയുമായി ബന്ധപ്പെട്ട അപേക്ഷ  ഉടൻ തീർപ്പാക്കണം.  അലനല്ലൂർ പഞ്ചായത്ത് ചോലമണ്ണ് -മുണ്ടക്കുളം റോഡിന് സമാന്തരമായ പഞ്ചായത്ത് റോഡ് ഫോറസ്റ്റ് -റവന്യൂ- പൊതുമരാമത്ത് വകുപ്പുകൾ സംയുക്തമായി പരിശോധിക്കണമെന്നും  കലക്ടർ നിർദേശിച്ചു. ജൂലൈ രണ്ടിന് കലക്ടറുടെ അധ്യക്ഷതയിൽ നാഷണൽ ഹൈവേ അതോറിറ്റി, റോഡ് സേഫ്റ്റി അതോറിറ്റി, പൊലീസ്  എന്നിവരെ ഉൾപ്പെടുത്തി യോഗം ചേരും. കോട്ടായി മുല്ലക്കര ഗവ. എൽപി സ്കൂളിലെ പുതിയ കെട്ടിടനിർമാണം ഉടൻ തുടങ്ങണമെന്ന് പി പി സുമോദ് എംഎൽഎ ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസ വകുപ്പിൽനിന്ന്‌ സ്കൂൾ കെട്ടിടനിർമാണത്തിന്‌ ഒരുകോടിരൂപ അനുവദിച്ചിരുന്നു. പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ധനസഹായം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് പി മമ്മിക്കുട്ടി എംഎൽഎ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് സർക്കാരിന്‌ ശുപാർശ നൽകിയിട്ടുണ്ടെന്ന്‌ എഡിഎം കെ മണികണ്ഠൻ അറിയിച്ചു.  എംഎൽഎമാരായ എ പ്രഭാകരൻ, കെ ബാബു, കെ ശാന്തകുമാരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ, സബ് കലക്ടർ ഡി ധർമലശ്രീ, ജില്ലാ പ്ലാനിങ്‌ ഓഫീസർ ഇൻ ചാർജ് എ എം സുമ, ആർഡിഒ ഡി അമൃതവല്ലി, മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ പ്രതിനിധി എസ് വിനോദ് ബാബു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News