അതിഥിത്തൊഴിലാളികളുടെ 
താമസസ്ഥലങ്ങളിൽ പരിശോധന നടത്തി



പട്ടാമ്പി അതിഥിത്തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ പട്ടാമ്പി നഗരസഭാ ആരോഗ്യ, റവന്യു, എൻജിനിയറിങ് വിഭാഗം സംയുക്ത പരിശോധന നടത്തി. തൊഴിലാളികൾ താമസിക്കുന്ന വീടുകൾ, ക്വാർട്ടേഴ്‌സുകൾ എന്നിവയിലെ അടിസ്ഥാനസൗകര്യങ്ങൾ, കെട്ടിടങ്ങളുടെ രേഖകൾ, മാലിന്യം ശേഖരിക്കാനുള്ള സംവിധാനം തുടങ്ങിയവയാണ്‌ പരിശോധിച്ചത്‌. നിയമലംഘനങ്ങൾക്ക് നോട്ടീസ് നൽകി. നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ ടി പ്രകാശ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സി ജയകുമാർ, എൻ സംഗീത, ആർ രാഗേഷ്, ടി സി അജയ്‌പാൽ, കെ ശ്യാം, ജി കൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ നഗരസഭാ ജീവനക്കാരുടെ സംഘമാണ് പരിശോധന നടത്തിയത്.  ഇരുപതിനായിരത്തിലധികം തൊഴിലാളികൾ ‌നഗരസഭാ പരിധിയിൽ താമസിക്കുന്നുണ്ടെന്നാണ്‌ സൂചന. ഭൂരിഭാഗം പേരും ഭാരതപ്പുഴയുടെ സമീപത്താണ് താമസിക്കുന്നത്. ഇവർ പുഴയിലേക്ക് കക്കൂസ് മാലിന്യം ഉൾപ്പെടെ തള്ളുന്നതായി പരാതി ഉയർന്നിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്‌സുകളുടെയും വീടുകളുടെയും ഉടമകളുടെ യോഗം നഗരസഭ വിളിച്ചുചേർത്തിരുന്നു. Read on deshabhimani.com

Related News