ഒളകര ആദിവാസി കോളനി; 
ബുധനാഴ്ചയോടെ സര്‍വേ പൂര്‍ത്തിയാകും

ഒളകര കോളനി നിവാസികൾക്കൊപ്പം മന്ത്രി കെ രാജൻ. സമീപം കലക്ടർ വി ആർ കൃഷ്ണതേജ


പീച്ചി പാണഞ്ചേരി പഞ്ചായത്തിലെ ഒളകര കോളനി നിവാസികളായ 44 കുടുംബങ്ങൾക്ക് വനാവകാശ നിയമപ്രകാരം ഭൂമി ലഭ്യമാക്കുന്നതിനു മുന്നോടിയായുള്ള സർവേ നടപടി ബുധനാഴ്ചയോടെ പൂർത്തിയാകുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഭൂവിതരണവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ഒളകര കോളനി സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.   ഒക്ടോബർ അഞ്ചിന് ആരംഭിച്ച് ഡിസംബർ അഞ്ചോടെ സർവേ നടപടി പൂർത്തീകരിക്കാനായിരുന്നു തീരുമാനമെങ്കിലും റെക്കോഡ് വേഗത്തിലാണ് സർവേ നടപടി പുരോഗമിച്ചതെന്ന് മന്ത്രി പറഞ്ഞു.    കോളനി നിവാസികൾക്ക് അർഹതപ്പെട്ട ഭൂമി ലഭ്യമാക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗത്തിൽ തീരുമാനം കൈക്കൊണ്ടിരുന്നു. ഇതിന്റെ ഭാഗമായാണ് റവന്യു, വനം, പട്ടികജാതി–-വർഗ വകുപ്പുകൾ സംയുക്തമായി സർവേ നടത്തിയത്.  കോളനി നിവാസികൾക്കാവശ്യമായ വീടുകൾ, റോഡ്, കമ്യൂണിറ്റി ഹാൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യവികസനത്തിനുള്ള പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുപോവുമെന്നും മന്ത്രി പറഞ്ഞു.  കലക്ടർ വി ആർ കൃഷ്ണതേജ, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News