കല്‍മണ്ഡപം മോഷണം: 
3 പേര്‍ അറസ്റ്റില്‍

കൽമണ്ഡപം മോഷണക്കേസിലെ പ്രതികളെ വീട്ടിലെത്തിച്ച് തെളിവെടുക്കുന്നു


ചന്ദ്രന​ഗർ കൽമണ്ഡപത്ത് പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ കെട്ടിയിട്ട്‌ സ്വർണവും പണവും തട്ടിയകേസിൽ മോഷണസംഘത്തിൽ ഉൾപ്പെട്ട രണ്ടുപേരും ആസൂത്രണം ചെയ്‌ത ഒരാളും അറസ്റ്റിൽ. മോഷണത്തിൽ നേരിട്ട് പങ്കെടുത്ത പുതുനഗരം മങ്ങോട് രാമാംബുജം വീട്ടിൽ വിമൽകുമാർ (41), പുതുന​ഗരം ലക്ഷംവീട് കോളനിയിലെ ബഷീറുദ്ദീൻ (32), മോഷണം ആസൂത്രണം ചെയ്ത പുതുന​ഗരം സൗത്ത് സ്ട്രീറ്റിലെ തൗഫീക്ക് (23) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ‌ വിമൽകുമാർ ബിജെപി പുതുന​ഗരം മണ്ഡലം കമ്മിറ്റി അം​ഗമാണ്. മോഷണം ആസൂത്രണം ചെയ്യാൻ ഇയാളാണ് തൗഫീക്കിനെ സഹായിച്ചത്.  ബഷീറുദ്ദീൻ എസ്ഡിപിഐ മുൻ യൂണിറ്റ് പ്രസിഡന്റുമാണ്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മോഷണത്തിൽ നേരിട്ട് പങ്കെടുത്ത മൂന്നാമൻ പുതുന​ഗരം സ്വദേശിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. കൽമണ്ഡപം പ്രതിഭാനഗറിൽ അൻസാരിയുടെ ഭാര്യ ഷെഫീനയെ ആക്രമിച്ചാണ് ഈ മാസം 13ന് മോഷണം നടത്തിയത്. കേസിൽ നേരത്തെ സ്വർണം വിൽക്കാൻ സഹായിച്ച വടവന്നൂർ കൂത്തൻപാക്കം വീട്ടിൽ സുരേഷ് (34),  വിജയകുമാർ (42), നന്ദിയോട് അയ്യപ്പൻചള്ള വീട്ടിൽ റോബിൻ (31), വണ്ടിത്താവളം പരുത്തിക്കാട്ടുമട പ്രദീപ് (38) എന്നിവരെ കസബ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അൻസാരിയുടെ വീട്ടിൽനിന്ന് 57 പവൻ സ്വർണവും ഒന്നര ലക്ഷം രൂപയുമാണ് ബൈക്കിലെത്തിയ സംഘം മോഷ്ടിച്ചത്. ഷെഫീനയെ കത്തിക്കാട്ടി ഭീഷണിപ്പെടുത്തി തുണി വായിൽതിരുകി കയറുകൊണ്ട്‌ കെട്ടിയിട്ടായിരുന്നു മോഷണം. കസബ ഇൻസ്പെക്ടർ എൻ എസ് രാജീവ്, സബ്ഇൻസ്പെക്ടർമാരായ സി കെ രാജേഷ്, എ രംഗനാഥൻ, കെ ജലീൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെ ശിവാനന്ദൻ, പി നിഷാദ്, എം രാജീദ്, കെ മാർട്ടിൻ, സിവിൽ പൊലീസ് ഓഫീസർ പി ജയപ്രകാശ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.   Read on deshabhimani.com

Related News