കണ്ടെയ്നർ ലോറി മറിഞ്ഞ് 4 പേര്‍ക്ക് പരിക്ക്
കഞ്ചിക്കോട് ദേശീയപാതയില്‍ നിന്ത്രന്തണം വിട്ട് കണ്ടെയ്നർ ലോറി മറിഞ്ഞു. അപകടത്തെ തുടര്‍ന്ന് കണ്ടെയ്നറിൽനിന്ന് വേർപെട്ട ലോറിയുടെ ക്യാബിൻ എതിർദിശയിൽ വന്ന രണ്ടു ബസില്‍ ഇടിച്ചുനിന്നു. ആളപായമില്ല. ബസ് ഡ്രൈവർമാർ അവസരോചിതമായി ഇടപെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. ഗുരുതര പരിക്കേറ്റ കണ്ടെയ്നർ ലോറി ഡ്രൈവർ കോട്ടയം അയർക്കുന്നം സ്വദേശി മനു(43)വിനെ അഗ്നിരക്ഷാസേന ക്യാബിൻ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്ത്. ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്വകാര്യ ബസ് ഡ്രൈവർ ബംഗളൂരു സ്വദേശി ഇമ്രാൻ(28), കെഎസ്ആർടിസി ഡ്രൈവർ പരുത്തിപ്പുള്ളി സ്വദേശി നരേന്ദ്രൻ(44), ചുള്ളിമട സ്വദേശി കണ്ണൻ(41)എന്നിവർക്കും പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെ 5.15ന് കഞ്ചിക്കോട് ഹിന്ദുസ്ഥാൻ പെട്രോളിയം പാചകവാതക പ്ലാന്റിനുമുന്നിലായിരുന്നു അപകടം. കൊച്ചിയിൽനിന്ന് തിരുപ്പൂരിലേക്ക് പഞ്ഞിയുമായി പോയ ലോറിയാണ് മറിഞ്ഞത്. 36 ടൺ ഭാരമാണ് ലോറിയിൽ ഉണ്ടായിരുന്നത്. കണ്ടെയ്‌നറിൽ നിന്ന് വേർപെട്ട ക്യാബിൻ എതിർദിശയില്‍ പാലക്കാട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ്, ബംഗളൂരുവിൽനിന്ന് വന്ന സ്വകാര്യ ബസ് എന്നിവയിലാണ് ഇടിച്ചത്. കഞ്ചിക്കോട് അഗ്നിരക്ഷാസേന ലീഡിങ് ഫയർമാൻ പി ഒ വർഗീസ്, കെ പ്രദീപ്, ജി രാജേഷ്, ബി സുഭാഷ്, വി മുകേഷ്, എം മിഥുൻ, വാളയാർ സിഐ ടി പി ജിജു, പി എം വിമോദ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ആറ് മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. ക്രെയിന്‍ ഉപയോഗിച്ച് വാഹനങ്ങൾ നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അപടത്തിൽപ്പെട്ട ബസുകളിലെ യാത്രക്കാർ മറ്റു ബസുകളിൽ യാത്ര തുടർന്നു. Read on deshabhimani.com