അഡ്വ. ജയശങ്കർ കോടതിയിൽ ഹാജരായി ജാമ്യമെടുത്തു



ഒറ്റപ്പാലം ചാനൽചർച്ചയ്‌ക്കിടെ വ്യക്തിപരമായും കുടുംബത്തിനെതിരെയും  അപകീർത്തികരമായ പരാമർശം നടത്തിയെന്ന സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം ബി രാജേഷിന്റെ പരാതിയിൽ അഡ്വ. എസ്‌ ജയശങ്കർ ഒറ്റപ്പാലം കോടതിയിൽ നേരിട്ട്‌ ഹാജരായി ജാമ്യമെടുത്തു. രണ്ട്‌ തവണ നോട്ടീസ്‌ അയച്ചിട്ടും ഹാജരായിരുന്നില്ല.  വാറന്റ്‌ ആകുന്ന സാഹചര്യത്തിലാണ്‌ ഹാജരായത്‌. 2019 ഡിസംബർ ആറിന്‌ ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ നടന്ന ചർച്ചിക്കിടയിലാണ്‌ എം ബി രാജേഷ്, ഭാര്യാസഹോദരൻ നിതിൻ കണിച്ചേരി, ഡിവൈഎഫ് ഐ പ്രവർത്തകർ എന്നിവർക്കെതിരെ ജയശങ്കർ വിവാദ പരാമർശം നടത്തിയത്. വിനു വി ജോൺ ആയിരുന്നു അവതാരകൻ.    ഹൈദ്രാബാദിൽ നടന്ന പൊലീസ് ഏറ്റുമുട്ടലിൽ നാലുപേരെ കൊലപ്പെടുത്തിയ വിഷയവുമായി ബന്ധപ്പെട്ട ചർച്ചയിലാണ് അപകീർത്തി പരാമർശം. ചർച്ച വഴിതിരിച്ചുവിടുകയും വാളയാർ കേസിൽ പെൺകുട്ടികളുടെ മരണത്തിൽ ഉൾപ്പെട്ട കേസിലെ പ്രതികളെ എം ബി രാജേഷും നിതിൻ കണിച്ചേരിയും ചേർന്ന് രക്ഷപ്പെടുത്തുകയുമായിരുന്നുവെന്നാണ് ജയശങ്കർ ആരോപിച്ചത്‌. അറിഞ്ഞുകൊണ്ടാണ് താൻ ഈ പരമാർശം നടത്തുന്നതെന്നും ജയശങ്കർ പറഞ്ഞു. ഇതിനെതിരെയാണ്‌ എം ബി രാജേഷ് ഒറ്റപ്പാലം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.  എം ബി രാജേഷിനെ രണ്ട്‌ തവണ നിതിൻ കണിച്ചേരി, ചർച്ച കണ്ട ബി ധരേഷ്, അജില സക്കറിയ എന്നിവരെയും വീഡിയോ കോൺഫറസിലൂടെ വിനു വി ജോണിനെയും കോടതി വിചാരണ ചെയ്തു. പ്രാഥമികവാദം കേട്ട് കേസ് നിലനിൽക്കുമെന്ന് കണ്ട് കോടതി സമൻസ് അയക്കുകയായിരുന്നു.  തുടർവിചാരണയ്‌ക്കായി കേസ് നവംബർ അഞ്ചിലേക്ക്‌ മാറ്റി. എം ബി രാജേഷിനുവേണ്ടി അഡ്വ. കെ ഹരിദാസ് ഹാജരായി. Read on deshabhimani.com

Related News