ഭാരത് ബന്ദ് വിജയിപ്പിക്കാൻ 
ജില്ല ഒരുങ്ങുന്നു



പാലക്കാട്‌ കേന്ദ്ര സർക്കാരിന്റെ തെറ്റായ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ കർഷക സംഘടനകൾ 27ന്‌ പ്രഖ്യാപിച്ച ഭാരത്‌ ബന്ദ്‌ വിജയിപ്പിക്കാൻ ജില്ല ഒരുങ്ങി. തൊഴിലാളി, ബഹുജന പ്രസ്ഥാനങ്ങൾ ബന്ദിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. 26ന് രാത്രി 12 മുതൽ 27ന് രാത്രി 12 വരെയാണ് ബന്ദ്.   ബന്ദ്‌ വിജയിപ്പിക്കാൻ സിപിഐ എമ്മും ആഹ്വാനം ചെയ്‌തു. സിഐടിയുവിന്‌ കീഴിലുള്ള സംഘടനകൾ യോഗം ചേർന്ന്‌ തയ്യാറെടുപ്പ്‌ നടത്തുകയാണ്‌. ഇരുപതിനകം‌ യോഗങ്ങൾ പൂർത്തിയാക്കും. ഓരോ പഞ്ചായത്തിലും 50 പേരെ വീതം പങ്കെടുപ്പിച്ച്‌ കർഷകത്തൊഴിലാളി യൂണിയൻ, കർഷക സംഘം, സംയുക്ത ട്രേഡ്‌ യൂണിയനുകൾ എന്നിവയുടെ യോഗം ഇരുപത്തിമൂന്നിനകം നടത്തും.  പഞ്ചായത്ത്, നഗരസഭ കേന്ദ്രീകരിച്ച്‌ 100 കുടുംബയോഗം ചേരും. 24ന്‌ വൈകിട്ട്‌ നാലുമുതൽ ആറുവരെ പഞ്ചായത്തിന്റെ അഞ്ച്‌ കേന്ദ്രങ്ങളിൽനിന്ന്‌ പത്തുപേർ വീതം അഞ്ചു കിലോമീറ്റർ കാൽനട ജാഥ നടത്തും. 26ന്‌ എല്ലാ ഡിവിഷനിലും പകൽ മൈക്ക്‌ പ്രചാരണവും സ്‌ക്വാഡ്‌ പ്രവർത്തനവുമുണ്ടാകും. വെകിട്ട്‌ ആറിന്‌ പന്തം കൊളുത്തി പ്രകടനം നടത്തും. ചുവരെഴുത്തും പോസ്റ്ററുകളുമായി പ്രചാരണം സജീവമാണ്‌. ബന്ദ്‌ ദിവസം പകൽ 10.30 മുതൽ 11 വരെ ഒരു തദ്ദേശ സ്ഥാപനത്തിലെ 10 കേന്ദ്രങ്ങളിൽ 20 പേർ വീതം പങ്കെടുത്ത്‌ പ്രകടനവും പൊതുയോഗവും നടത്തും. സംസ്ഥാന, ദേശീയ പാതയിലും പ്രധാന റോഡുകളിലും അഞ്ചുപേർ നിന്ന് ബന്ദിന്‌ ഐക്യദാർഢ്യം അറിയിക്കും.  ബിഎംഎസ്‌ ഒഴികെയുള്ള എല്ലാ തൊഴിലാളി സംഘടനകളും അണിചേരും. ബന്ദ്‌ സംബന്ധിച്ച്‌ ചർച്ച ചെയ്യാൻ ശനിയാഴ്‌ച സംയുക്ത ട്രേഡ്‌ യൂണിയൻ യോഗം ചേരും. പകൽ 12ന്‌ എൻജിഒ യൂണിയൻ ഹാളിലാണ്‌ യോഗം. ഭാരത് ബന്ദ് വിജയിപ്പിക്കാൻ എല്ലാ വിഭാഗം ജനങ്ങളോടും സംയുക്ത കർഷസമിതി യോഗം അഭ്യർഥിച്ചു. ജില്ലാ ചെയർമാൻ ജോസ് മാത്യു അധ്യക്ഷനായി. എ എസ് ശിവദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സംയുക്ത സമിതി തീരുമാനം കിസാൻസഭ ജനറൽ സെക്രട്ടറി വി ചാമുണ്ണി അവതരിപ്പിച്ചു. 
   പഞ്ചായത്തുകളിൽ 24, 25 തീയതികളിൽ വൈകിട്ട്‌ നാലുമുതൽ ആറ്‌വരെ കിസാൻ പഞ്ചായത്തുകളും 26ന് വെെകിട്ട് പന്തംകൊളുത്തി പ്രകടനവും നടത്തും. എടത്തറ രാമകൃഷ്ണൻ, പി അശോകൻ, സുരേഷ്, ജമാൽ, രാംദാസ് എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News