കോട്ടക്കുന്നിലും കൂടല്ലൂരും എൽഡിഎഫ്‌ മുന്നേറ്റം



പാലക്കാട്‌ ചെർപ്പുളശേരി നഗരസഭയിലെ 23–-ാം വാർഡ്‌ കോട്ടക്കുന്ന്‌, പല്ലശന പഞ്ചായത്തിലെ കൂടല്ലൂർ 11ാം വാർഡ്‌ എന്നിവിടങ്ങളിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്‌ എൽഡിഫ്‌  പ്രചാരണം ഏറെ മുന്നേറുന്നു. 17 നാണ്‌ രണ്ടിടത്തും വോട്ടെടുപ്പ്‌. 18ന്‌ വോട്ടെണ്ണും. ഉപതെരഞ്ഞെടുപ്പ്‌ ഫലം നിലവിലുള്ള ഭരണസമിതികളെ ബാധിക്കില്ല. രണ്ടിടത്തും എൽഡിഎഫാണ്‌ ഭരിക്കുന്നത്‌.   സിപിഐ എം  അംഗമായിരുന്ന ചോലക്കൽ രാഘവന്റെ മരണത്തെ തുടർന്നാണ്  ചെർപ്പുളശേരി നഗരസഭയിൽ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്‌. സിപിഐ എം ചെർപ്പുളശേരി ലോക്കൽ കമ്മിറ്റി അംഗം ബിജീഷ് കണ്ണനാണ് എൽഡിഎഫ് സ്ഥാനാർഥി.  കോൺഗ്രസ് ചെർപ്പുളശേരി ബ്ലോക്ക് സെക്രട്ടറി വി ജി ദീപേഷ്‌ യുഡിഎഫ് സ്ഥാനാർഥിയും കർഷകമോർച്ച ചെർപ്പുളശേരി മണ്ഡലം സെക്രട്ടറി പി കൊച്ചുകൃഷ്ണൻ എൻഡിഎ സ്ഥാനാർഥിയുമാണ്‌.  കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 139 വോട്ടിന്റെ  ഭൂരിപക്ഷത്തിലാണ് സിപിഐ എം വിജയിച്ചത്.  33 അംഗ നഗരസഭയിൽ എൽഡിഎഫ്18, യുഡിഎഫ്--12, എൻഡിഎ -രണ്ട്‌, വെൽഫെയർപാർടി ഒന്ന്‌ എന്നിങ്ങനെയാണ്‌ കക്ഷിനില. ബിജെപി അംഗം എം ലക്ഷ്മണന്റെ മരണത്തെ തുടർന്നാണ്‌ പല്ലശന പഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. മൂന്ന്‌ വോട്ടിനാണ്‌ കഴിഞ്ഞതവണ ബിജെപി വിജയിച്ചത്‌.   സംസ്ഥാന സർക്കാർ നടപ്പിലാക്കിയ വികസന ക്ഷേമ പദ്ധതികൾ  എൽഡിഎഫ് പ്രചാരണത്തിന്റെ അനുകൂല ഘടകമാണ്‌.  പാചകവാതകം, പെട്രോൾ, ഡീസൽ എന്നിവയുടെ വിലക്കയറ്റം വീട്ടമ്മമാരടക്കമുള്ള വോട്ടർമാരിൽ ബിജെപിക്കെതിരെ കടുത്ത പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്‌. എസ്‌എഫ്‌ഐ ലോക്കൽ സെക്രട്ടറി കെ മണികണ്‌ഠനാണ്‌ ഇവിടെ എൽഡിഎഫ്‌ സ്ഥാനാർഥി. ബിജെപിയിലെ എൽ നിമൽകുമാറും യുഡിഎഫിലെ വിനു പറച്ചേരിയുമാണ്‌ മറ്റ്‌ സ്ഥാനാർഥികൾ. എൽഡിഎഫ്‌ ഒമ്പത്‌, യുഡിഎഫ്‌ അഞ്ച്‌, ബിജെപി രണ്ട്‌ എന്നിങ്ങനെയാണ്‌ പഞ്ചായത്തിലെ കക്ഷിനില. Read on deshabhimani.com

Related News