10 കോടിയുടെ ഹാഷിഷ് ഓയിലുമായി 2 യുവാക്കൾ പിടിയിൽ



പാലക്കാട്  അന്താരാഷ്‌ട്ര വിപണിയിൽ പത്തുകോടിയോളം രൂപ വിലയുള്ള ഹാഷിഷ്‌ ഓയിലുമായി രണ്ട്‌ യുവാക്കൾ അറസ്‌റ്റിൽ. പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ 5.3 കിലോ ഹാഷിഷ് ഓയിലുമായാണ്‌ യുവാക്കളെ പിടിച്ചത്‌.  ഈ വർഷത്തെ ഏറ്റവും വലിയ ലഹരിവേട്ടയാണിത്‌. ആർപിഎഫും എക്‌സൈസും ചേർന്ന് നടത്തിയ പരിശോധനയിൽ ഇടുക്കി തങ്കമണി സ്വദേശി അനീഷ് കുര്യൻ(36), കണ്ണൂർ കേളകം സ്വദേശി ആൽബിൻ ഏലിയാസ്(22)എന്നിവരാണ് അറസ്റ്റിലായത്. പ്ലാറ്റ്ഫോമിൽനിന്നാണ്‌ ഇരുവരെയും ആർപിഎഫ്‌ പിടികൂടിയത്‌.  വിമാനമാർഗം മലേഷ്യ, മാലിദ്വീപ്, സിംഗപ്പുർ, ദുബായ് എന്നീ രാജ്യങ്ങളിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ കണ്ണികളാണെന്നാണ് പ്രാഥമിക നിഗമനം. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുനിന്ന് വാങ്ങി ട്രെയിനിൽ കൊച്ചിയിൽ എത്തിച്ചാണ്‌ കയറ്റി അയക്കുക. സംഘത്തിലെ കണ്ണികളായ കൂടുതൽപേർ വരുംദിവസങ്ങളിൽ പിടിയിലായേക്കും.  സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്  കർശന പരിശോധന നടത്തുമെന്നും മയക്കുമരുന്ന് ട്രെയിൻമാർഗം കടത്തുന്നവരെ പിടികൂടുന്നതിനായി പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കുമെന്നും ആർപിഎഫ് കമാൻഡന്റ് ജെതിൻ ബി രാജ് പറഞ്ഞു. ആർപിഎഫ് സിഐ സൂരജ് എസ് കുമാർ, എഎസ്ഐമാരായ സജി അഗസ്റ്റിൻ, ഷാജുകുമാർ, കോൺസ്റ്റബിൾ പി രാജേന്ദ്രൻ, എക്‌സൈസ്‌ സർക്കിൾ ഇൻസ്‌പെക്ടർ പി കെ സതീഷ്, ഇൻസ്‌പെക്ടർ കെ ആർ അജിത്, പ്രിവന്റീവ് ഓഫീസർമാരായ ടി ജെ അരുൺ, ടി മണികണ്ഠൻ, സിവിൽ എക്‌സൈസ്‌ ഓഫീസർമാരായ കെ ജഗ്ജിത്, കെ സുമേഷ്, വിജേഷ്‌കുമാർ, അഷറഫ് അലി, ബി സുനിൽ, പ്രദീപ് എന്നിവരാണ് ഹാഷിഷ് ഓയിൽ പിടിച്ചത്‌. Read on deshabhimani.com

Related News