ബിജെപിക്ക്‌ പൊതുമേഖലാ സ്ഥാപനങ്ങളോട് അയിത്തം: എ കെ ബാലൻ

ബെമൽ വിൽപ്പനക്കെതിരെ സംരക്ഷണ സമിതി നടത്തുന്ന സമരത്തിന്റെ 700–ാം ദിവസം രാഷ്ട്രപതിക്ക് ഒരു ലക്ഷം ദയാഹർജി അയക്കുന്നതിന്റെ ഉദ്ഘാടനം 
സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ ബാലൻ പോസ്റ്റ് കാർഡിൽ ഒപ്പിട്ട് നിർവഹിക്കുന്നു


കഞ്ചിക്കോട്‌ ഇന്ത്യൻ സമ്പദ്‌ വ്യവസ്ഥയിൽ നിർണായക പങ്കുവഹിച്ച പൊതുമേഖലാ സ്ഥാപനങ്ങളോട്‌ ബിജെപി സർക്കാരിന്‌ അയിത്തമാണെന്ന് സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എ കെ ബാലൻ. ബെമൽ വിൽപ്പനയ്ക്കെതിരെ തൊഴിലാളികൾ നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ എഴുനൂറാം ദിവസത്തെ സമരവും രാഷ്ട്രപതിക്ക്‌ അയക്കുന്ന ഒരു ലക്ഷം ദയാഹർജിയുടെ ഉദ്‌ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.  നെഹ്റുവിന്റെ കാലഘട്ടത്തിൽ ആരംഭിച്ച പൊതുമേഖലാ സ്ഥാപനങ്ങളുടെ പേര് കേൾക്കുമ്പോൾ മോദി സർക്കാരിന്‌ ഗ്രഹണി പിടിക്കുന്നു. 2008ൽ ലോകത്തുണ്ടായ സാമ്പത്തിക മാന്ദ്യത്തിൽനിന്ന് ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളെയും രക്ഷിച്ചത്‌ പൊതുമേഖലാ സ്ഥാപനങ്ങളാണ്‌. പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുക എന്നത്‌ അജൻഡയിൽപ്പോലുമില്ലെന്ന്‌ കേന്ദ്ര ധനമന്ത്രി പാർലമെന്റിൽ പറഞ്ഞത്‌ കോർപറേറ്റുകളെ സഹായിക്കുന്ന സർക്കാരിന്റെ നയങ്ങൾക്ക്‌ തെളിവാണ്‌. ബെമലിൽ തൊഴിലാളികൾ നടത്തുന്ന ഐതിഹാസിക സമരം ഇന്ത്യയിലെ തൊഴിലാളി വർഗത്തിനാകെ മാതൃകയാണെന്നും എ കെ ബാലൻ പറഞ്ഞു.  കമ്പനിക്കുമുന്നിൽ നടന്ന പൊതുയോഗത്തിൽ സിഐടിയു ജില്ലാ പ്രസിഡന്റ്‌ പി കെ ശശി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം ഹംസ, സംസ്ഥാന കമ്മിറ്റിയംഗം എസ് ബി രാജു, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ്‌ മനോജ് ചിങ്ങന്നൂർ, എഐടിയുസി ജില്ലാ സെക്രട്ടറി എൻ ജി മുരളീധരൻ നായർ, ഐഎൻഎൽസി സംസ്ഥാന പ്രസിഡന്റ്‌ എം ഉണ്ണിക്കൃഷ്ണൻ, സിഐടിയു ജില്ലാ ജോയിന്റ്‌ സെക്രട്ടറിമാരായ കെ സുരേഷ്, സി അംബിക, ബെമൽ എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ് ഗിരീഷ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News