അപകടംവിതച്ച് കില്ലർ വണ്ടികൾ
പാലക്കാട് കളർ ലൈറ്റും സൗണ്ടും, വേണ്ടിവന്നാൽ പടക്കം പൊട്ടിക്കും പൂത്തിരിയും കത്തിക്കും. മോട്ടോർ വാഹന നിയമങ്ങൾ പാലിക്കാതെ നിരത്തുകളിൽ വിലസുകയാണ് ടൂറിസ്റ്റ്ബസുകളിൽ ഒരു വിഭാഗം. ഇൻസ്റ്റഗ്രാം വഴി വിവിധ പാട്ടുകളുടെ മേമ്പൊടിയോടെയുള്ള പ്രചാരണം വിദ്യാർഥികളെയും യുവാക്കളെയും സ്വാധീനിക്കുന്നു. അസുര, കൊമ്പൻ, കില്ലർ ബീ, കറുമ്പൻ തുടങ്ങി വിവിധ പേരുകളിൽ ബസുകളുടെ വീഡിയോകൾ വാട്സാപ് സ്റ്റാറ്റസും വാഴുന്നു. ജീവനക്കാർക്കായി ഫാൻപേജുകളും സജീവം. പണം നൽകിയുള്ള പ്രചാരണത്തിനായും പേജുകളുണ്ട്. അമിതവേഗവും ബസിനകത്തെ കളർ ലൈറ്റുകളുടെ വിന്യാസവും പാട്ടിന്റെ ശബ്ദവുമെല്ലാം ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്നതായി മോട്ടോർവാഹന വകുപ്പ് കണ്ടെത്തിയിരുന്നു. പല ബസുകളും ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയെങ്കിലും വകവയ്ക്കാതെയാണ് യാത്ര. അപകടങ്ങളുടെ പശ്ചാത്തലത്തിൽ, വിനോദയാത്ര തുടങ്ങും മുമ്പ് അറിയിക്കണമെന്ന് സർക്കാർ നിർദേശമുണ്ടായിട്ടും ഇതൊന്നും പാലിക്കാതെയാണ് പല വിദ്യാഭ്യാസ സ്ഥാപനങ്ങളും വിനോദയാത്രക്ക് പുറപ്പെടുന്നതെന്ന് ആക്ഷേപമുണ്ട്. Read on deshabhimani.com