ട്രെയിൻ കിട്ടിയില്ല, അനൂപിനെ മരണം തട്ടിയെടുത്തു
സ്വന്തം ലേഖകൻ പാലക്കാട് കൂട്ടുകാരുമൊത്ത് കോയമ്പത്തൂരിൽ പുതിയ കോഴ്‌സിന് ചേരാൻ ട്രെയിനിൽ പോകാൻ തീരുമാനിച്ചതാണ് അനൂപ്. ട്രെയിൻ കിട്ടാതെ വന്നതോടെയാണ് കെഎസ്‌ആർടിസിയിൽ കയറിയത്. അത് അനൂപിന്റെ അന്ത്യയാത്രയായി. ചന്ദനത്തോപ്പ് ഗവ.ഐടിഐയിൽനിന്ന് പഠനം പൂർത്തിയാക്കി കംപ്യൂട്ടർ ന്യൂമറിക്കൽ കൺട്രോൾ (സിഎൻസി) കോഴ്‌സിന് ചേരാനാണ് അനൂപ് ഉൾപ്പെടെ 12 പേർ തീരുമാനിച്ചത്. പോകാനുള്ള തീയതിയും ചേരാനുള്ള സ്ഥാപനവും കണ്ടെത്തി. എന്നാൽ അനൂപിന് ട്രെയിൻ കിട്ടിയില്ല. തുടർന്നാണ് കൊട്ടാരക്കരയിൽ നിന്നുള്ള കെഎസ്ആർടിസിയിൽ കോയമ്പത്തൂരിലേക്ക് കയറിയത്. അനൂപിന്റെ ചേതനയറ്റ മൃതദേഹം തിരിച്ചറിയാനെത്തിയ സുഹൃത്ത്, കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി കൂടിയായ അഭിരാമിന്റെ കണ്ണുനിറഞ്ഞു. പിന്നീട് അമ്മാവനും ചെറിയച്ഛനുമെത്തി പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം കൊല്ലം വലിയോട് ശാന്തിമന്ദിരം വീട്ടിലേക്ക് കൊണ്ടുപോയി. മറ്റ് കൂട്ടുകാർ കോയമ്പത്തൂരിലെത്തിയപ്പോഴാണ് അനൂപിന്റെ മരണവിവരമറിഞ്ഞത്. ഐടിഐയിൽ സജീവ എസ്എഫ്ഐ പ്രവർത്തകനായിരുന്ന അനൂപ് ഫുട്‌ബോൾ താരംകൂടിയാണ്. Read on deshabhimani.com