ടിഎന്‍എയു വിദ്യാർഥികൾക്ക് കൂട്ടത്തോൽവി
കോയമ്പത്തൂർ കോയമ്പത്തൂർ കാർഷിക സർവകലാശാലയിൽ സപ്ലിമെന്ററി പരീക്ഷയിൽ വിദ്യാർഥികളുടെ കൂട്ടത്തോൽവി. പരീക്ഷ എഴുതിയ വിദ്യാർഥികളിൽ 50 ശതമാനം പേരും തോറ്റതായി സർവകലാശാല ഡിസംബർ രണ്ടിന് പുറത്തുവിട്ട പരീക്ഷാഫലത്തിൽ അറിയിച്ചു. കാർഷിക സർവകലാശാലയിൽ കൃഷി അടക്കം 12 ബിരുദകോഴ്‌സുകളുണ്ട്. 14 അംഗ കോളേജുകളും 29 അഫിലിയേറ്റഡ് കോളേജുകളും ഉൾപ്പെടെ 44 കോളേജുകളിലായാണ് വിദ്യാർഥികൾ പരീക്ഷ എഴുതിയത്. 2018–-2019, 2019 –-20 വർഷങ്ങളിൽ സെമസ്‌റ്റർ പരീക്ഷയിൽ പാസാകാത്ത, രണ്ടും മൂന്നും വർഷ വിദ്യാർഥികളാണ് സപ്ലിമെന്ററി പരീക്ഷ എഴുതിയത്. വിദ്യാർഥികൾ പരീക്ഷയിൽ കൃത്രിമം കാണിച്ചതുകൊണ്ടാണ് തോറ്റതെന്നാണ് കാർഷിക സർവകലാശാലാ നിലപാട്. എസ്‌എഫ്‌ഐ നേതൃത്വത്തിൽ വിദ്യാർഥികൾ സർവകലാശാലാ ക്യാമ്പസിൽ സമരവും തുടങ്ങി. നേതാക്കളും വിദ്യാർഥികളും സർവകലാശാല അധികൃതരുമായി ശനിയാഴ്‌ച ചർച്ച നടത്തിയെങ്കിലും പരിഹാരമായില്ല. വിദ്യാർഥികൾ സമരം ശക്തമാക്കാനും കോടതിയെ സമീപിക്കാനും തീരുമാനിച്ചു. വിദ്യാർഥികളിൽ ഭൂരിപക്ഷവും മലയാളികളാണ്. വിദ്യാർഥികൾ ജസ്‌റ്റിസ് ഫോർ ടിഎൻഎയു സ്‌റ്റുഡന്റ്‌സ് പ്രചാരണം ആരംഭിച്ചു. തമിഴ്‌നാട്, കേരള മുഖ്യമന്ത്രിമാർക്കും വിദ്യാർഥികൾ പരാതി നൽകി. Read on deshabhimani.com