രണ്ടാംദിനവും പരിശോധന കടുപ്പിച്ച് തമിഴ്‌നാട്



പാലക്കാട് സംസ്ഥാന അതിർത്തിയായ വാളയാറിൽ ഉൾപ്പെടെ രണ്ടാംദിനവും പരിശോധന കടുപ്പിച്ച് തമിഴ്‌നാട്. ആർടിപിസിആർ പരിശോധന ഫലമോ രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റോ ഉള്ളവരെ  മാത്രമാണ്‌ പരിശോധനയ്‌ക്കുശേഷം കടത്തിവിടുന്നത്. അല്ലാത്തവരെ തിരിച്ചയച്ചു. തമിഴ്‌നാട്ടിൽനിന്ന് കേരളത്തിലേക്ക്‌ മടങ്ങുന്നവർക്കും നിയന്ത്രണം ബാധകമാണ്.  തിങ്കളാഴ്‌ചമുതലാണ്‌ തമിഴ്‌നാട്‌ സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തിയത്‌.  പാസുമാത്രമായി എത്തുന്നവർ അതിർത്തിയിൽ തമിഴ്നാട് സർക്കാർ ഒരുക്കിയ ആർടിപിസിആർ പരിശോധനയ്ക്ക് വിധേയമാകണം. ഫലം പോസിറ്റീവ്‌ ആണെങ്കിൽ തമിഴ്‌നാട്ടിൽ നിരീക്ഷണത്തിൽ കഴിയണം. രേഖകളില്ലാതെ കൈക്കുഞ്ഞുങ്ങളുമായി എത്തിയവരുൾപ്പെടെ മുന്നൂറോളംപേരെ തമിഴ്നാട് മടക്കി അയച്ചു.  വ്യാഴാഴ്ച മുതൽ പരിശോധന കൂടുതൽ കടുപ്പിക്കുമെന്ന് തമിഴ്‌നാട്‌ സർക്കാർ അറിയിച്ചു. അവശ്യവസ്തുക്കൾ കയറ്റിവരുന്ന ചരക്ക്‌ വാഹനങ്ങൾ, ആശുപത്രി ആവശ്യങ്ങൾ എന്നിവ പരിശോധനയില്ലാതെ കടത്തിവിടുന്നുണ്ട്‌. ചരക്ക്‌ വാഹനങ്ങളിൽ ഡ്രൈവർ, ക്ലീനർ എന്നിവരെ കൂടാതെയുണ്ടെങ്കിൽ പരിശോധനക്ക്‌ വിധേയമാക്കും. കോയമ്പത്തൂർ ഭാഗത്തേക്ക്‌ ദിവസവും ജോലിക്കുപോയി വരുന്നവർ, വിദ്യാർഥികൾ എന്നിവർ തമിഴ്‌നാട്‌ സർക്കാർ പോർട്ടലിൽ ഇ–- രജിസ്ട്രേഷൻ ചെയ്താൽ മതി. ഇത്തരത്തിൽ വരുന്ന യാത്രക്കാർ തിരിച്ചറിയൽ കാർഡ്‌ കൈവശംവയ്‌ക്കണമെന്നും കോയമ്പത്തൂർ കലക്ടർ അറിയിച്ചു.  വാളയാറിനുപുറമെ ഗോപാലപുരം, വേലന്താവളം, നടുപ്പുണി, മീനാക്ഷീപുരം, ​ഗോവിന്ദാപുരം, ആനക്കട്ടി ചെക്‌പോസ്റ്റുകളിലും പരിശോധിക്കുന്നുണ്ട്‌. അതിർത്തിയിൽ കേരളവും പരിശോധന കർശനമാക്കി. ഇ–-പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്കുമാത്രമാണ് സംസ്ഥാനത്തേക്ക് പ്രവേശനം.   Read on deshabhimani.com

Related News