വഴിമുട്ടി ഹോട്ടൽ വ്യവസായം



 പാലക്കാട്‌ ഇന്ധനവില വർധനയ്ക്ക്‌ പിന്നാലെ പാചക വാതകത്തിനും വില  കുത്തനെ ഉയർത്തി കേന്ദ്ര സർക്കാരിന്റെ ദ്രോഹം. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില ഒറ്റയടിക്ക്‌ 72.50 രൂപയാണ്‌ വർധിപ്പിച്ചത്‌. ഇതോടെ 19 കിലോയുടെ സിലിണ്ടറിന്റെ വില 1623 രൂപയായി ഉയർന്നു. ഈ വർഷം ഇതുവരെ 303 രൂപ സിലിണ്ടറിന്‌ വർധിച്ചു.  വില വർധന, കോവിഡിൽ പ്രതിസന്ധിയിലായ ഹോട്ടലുകാരുടെ ദുരിതം ഇരട്ടിപ്പിക്കും. സംസ്ഥാന സർക്കാർ വിവിധ ഘട്ടങ്ങളിലായി സഹായം നൽകുമ്പോഴും മറു വശത്തുകൂടി ദ്രോഹിക്കുകയാണ്‌ കേന്ദ്രം.  കോവിഡ്‌ കാരണം ഒരു വർഷത്തിലേറെയായി ഹോട്ടലുകള്‍ നഷ്ടത്തിലാണ്‌. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം  കഴിക്കാൻ ഇനിയും അനുമതിയില്ല. പാഴ്‌സലിന്‌ മാത്രമാണ്‌ അനുമതി. ചെറുകിട ഹോട്ടലുകൾ പലതും പൂട്ടി. നഷ്ടത്തിലായിട്ടും പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നവർക്ക്‌ കനത്ത തിരിച്ചടിയാവുകയാണ്‌ ഇന്ധന വില വർധന. ഹോട്ടൽ കെട്ടിടങ്ങളുടെ വാടക പോലും പലർക്കും കൊടുക്കാൻ സാധിക്കുന്നില്ല.  ■ ജീവിതം വഴിമുട്ടി  ഒന്നര വർഷമായി ജീവിതം പ്രതിസന്ധിയിലാണ്‌.  ഇരുന്നു ഭക്ഷണം കഴിക്കുന്നത്‌ വിലക്കിയതും പഴയപോലെ ആളുകൾ വരാത്തതും നഷ്ടത്തിന്റെ തോതുകൂട്ടി.   വാടക കൊടുക്കാനോ വൈദ്യുതി ബില്ലടയ്‌ക്കാനോ സാധിക്കുന്നില്ല.  കേന്ദ്ര സർക്കാർ പാചകവാതക വില  വർധിപ്പിക്കുന്നത്‌ നഷ്ടത്തിലേക്കും കടക്കെണിയിലേക്കും എത്തിക്കും. ജനങ്ങളെയും സംരംഭകരെയും ദ്രോഹിക്കുന്ന ഇതുപോലൊരു കേന്ദ്ര സർക്കാർ മുമ്പ്‌ ഉണ്ടായിട്ടില്ല. ആർ രതീഷ്‌ ശ്രീ പ്രഭ കാറ്ററിങ് ആന്‍ഡ് 
സർവീസ്‌  കോവിൽപ്പുര, കൊടുമ്പ്‌ ■  ഇത്‌ കൊള്ളയടിക്കല്‍ വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുത്തനെ ഉയർത്തി  ഹോട്ടൽ നടത്തിപ്പുകാരെ കൊള്ളയടിക്കുകയാണ് കേന്ദ്ര സർക്കാർ.  കോവിഡിന്റെ  പശ്ചാത്തലത്തിൽ ഹോട്ടൽ പൂർണമായും തുറക്കാൻ പറ്റുന്നില്ല.  പ്രതിസന്ധിയിൽ നിൽക്കുമ്പോഴാണ്‌ ഇരുട്ടടിയായി പാചക വാതക വില വർധന. ഇത് വ്യവസായത്തെ കൂടുതൽ പ്രതിസന്ധിയിലാക്കും. പി അപ്പാരു പ്രകാശ്  ഹോട്ടൽ ഉടമ  പാലപ്പുറം Read on deshabhimani.com

Related News