മഴയെത്തും മുന്നേ പനി ക്ലിനിക്കുകൾ



പാലക്കാട് മഴക്കാലം എത്തുംമുമ്പേ രോഗങ്ങളെ തടയാൻ സജ്ജമായി ആരോഗ്യവകുപ്പ്. മഴക്കൊപ്പമെത്തുന്ന പനിക്കാലത്തെ നേരിടാനുള്ള പനി ക്ലിനിക്കുകൾ ഈ ആഴ്ച ആരംഭിക്കും. ജില്ലാ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലുമാണ് പനി ക്ലിനിക്കുകൾ തുടങ്ങുന്നത്.  നിലവിൽ എല്ലാ ആശുപത്രികളിലെയും ഒപികളിൽ പനിയുമായി വരുന്നവർക്ക് പ്രത്യേക പരിഗണന നൽകുന്നുണ്ട്. പനിപടർന്ന് പിടിക്കാതിരിക്കാനാണ് ജാഗ്രതാ നടപടികൾ. ജില്ലാ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും നിലവിലെ ഒപികൾക്കൊപ്പമാണ് പനി ക്ലിനിക്ക് തുടങ്ങുക. കടുത്ത പനിയുള്ളവരെ ആശുപത്രിയിൽ കിടത്തി ചികിത്സിക്കാനും സൗകര്യം ഒരുക്കി. മറ്റ് മഴക്കാലരോഗങ്ങൾ തടയാനും പ്രത്യേക നിർദേശമുണ്ട്.  ■ പനിക്കാർ കൂടുന്നു  പനിയുമായി എത്തുന്നവരുടെ എണ്ണം കൂടുന്നുണ്ട്. കിടത്തി ചികിത്സ നേടുന്നവരുടെ എണ്ണം കുറവാണ്‌. ഒരാഴ്ചയ്ക്കകം പനി ബാധിച്ച് എത്തിയത്‌ 3,258 പേരാണ്. 71 പേരെയാണ്‌ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ചെറിയ രീതിയിലുള്ള പനിയാണ് ഭൂരിഭാഗം പേർക്കും. മെയ് 28ന് ജില്ലയിൽ പനിയുമായി എത്തിയവരുടെ എണ്ണം 264 ആയിരുന്നു. 29ന് 464, 30ന് 502 എന്നിങ്ങനെ ഉയർന്നു. ശനിയാഴ്ച 510 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്‌.   ■ മാർഗങ്ങളുണ്ട്‌ മഴക്കാല രോഗങ്ങൾ തടയാൻ  ● മലിനമായ കുടിവെള്ളവും ഭക്ഷണങ്ങളും ഒഴിവാക്കുക ● വെള്ളം തിളപ്പിച്ച് മാത്രം കുടിക്കുക ● ഐസിട്ട് വച്ച ഭക്ഷണം ഒഴിവാക്കുക ● രോഗലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ചികിത്സ തേടുക ■ നേരിടാൻ സജ്ജം  മഴക്കാലത്തെ നേരിടാൻ ആരോഗ്യവകുപ്പ് സജ്ജമാണ്. മഴക്കാല രോഗങ്ങൾ പടരാതിരിക്കാൻ ഓരോ രോഗവും റിപ്പോർട്ട് ചെയ്യുമ്പോൾ തന്നെ വേണ്ടരീതിയിൽ ഇടപെടും.  കെ പി റീത്ത (ജില്ലാ മെഡിക്കൽ ഓഫീസർ) Read on deshabhimani.com

Related News