പ്ലസ്‌വൺ സീറ്റുണ്ട്; എല്ലാർക്കും പഠിക്കാം



പാലക്കാട്  മുപ്പത്‌ ശതമാനം സീറ്റുകൾകൂടി വർധിക്കുന്നതോടെ ജില്ലയിൽ എസ്‌എസ്‌എൽസി വിജയിച്ച 92 ശതമാനം പേർക്കും ഹയർ സെക്കൻഡറി പ്രവേശനം ലഭിക്കും. പ്ലസ്‌വൺ അപേക്ഷ വെള്ളിയാഴ്‌ച മുതൽ ഓൺലൈനായി സ്വീകരിച്ചുതുടങ്ങി. സർക്കാർ സ്‌കൂളുകളിൽ 30 ശതമാനവും എയ്‌ഡഡ്‌ സ്‌കൂളുകളിൽ 20 ശതമാനവും സീറ്റാണ്‌ വർധിക്കുക. ആദ്യപ്രവേശനത്തിനുമുമ്പ്‌ 20 ശതമാനവും മൂന്നാം അലോട്ട്‌മെന്റോടെ ആവശ്യമെങ്കിൽ 10 ശതമാനം സീറ്റ്‌ വർധിക്കും. ഇതോടെ ആകെ സീറ്റുകൾ 36,000ത്തിലേക്ക്‌ ഉയരും. 34,580 സീറ്റുകളാണ്‌ നിലവിലുള്ളത്‌. എല്ലാ സ്‌കൂളുകളും 30 ശതമാനം വർധന വരുത്തിയാൽ 37,462 സീറ്റായി ഉയരും. അൺ എയ്‌ഡഡ്‌, സ്‌പെഷ്യൽ സ്‌കൂൾ എന്നിവയ്‌ക്ക്‌ മാർജിനൽ ഇൻക്രീസ്‌ ബാധകമല്ലാത്തതിനാൽ 36,262 സീറ്റായിരിക്കും ആകെ ഉണ്ടാകുക. നിലവിലുള്ളതിൽനിന്ന്‌ 1682 സീറ്റുകളുടെ വർധന.  ജില്ലയിൽ 38,794 പേരാണ്‌ എസ്‌എസ്‌എൽസി വിജയിച്ച്‌ ഉപരിപഠനത്തിന്‌ യോഗ്യത നേടിയത്‌. നിലവിലെ സീറ്റുകളും വൊക്കേഷണൽ ഹയർ സെക്കൻഡറി, ഐടിഐ, ഡിപ്ലോമ, ടിടിസി തുടങ്ങിയ കോഴ്‌സുകളിലും വിദ്യാർഥികൾക്ക്‌ പ്രവേശനം ലഭിക്കുമെന്നതിനാൽ എസ്‌എസ്‌എൽസി വിജയിച്ച മുഴുവൻ പേർക്കും ജില്ലയിൽ ഉപരിപഠനം നടത്താനാകും. 63 സർക്കാർ, 62 എയ്‌ഡഡ്‌, 24 അൺഎയ്‌ഡഡ്‌, രണ്ട്‌ സ്‌പെഷ്യൽ, നാല്‌ റസിഡൻഷ്യൽ എന്നിങ്ങനെ 155 സ്‌കൂളുണ്ട്‌. 25 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുണ്ട്‌. പാലക്കാട്‌ പോളിടെക്‌നിക്‌, ഷൊർണൂർ പോളിടെക്‌നിക്‌ കോളേജ്‌ ആൻഡ്‌ പ്രിന്റിങ് ടെക്‌നോളജി എന്നിങ്ങനെ രണ്ട്‌ സർക്കാർ പോളിടെക്‌നിക്കുണ്ട്‌. ഒമ്പത്‌ സർക്കാർ ഐടിഐ, മൂന്ന്‌ എസ്‌സിഡിഡി സർക്കാർ ഐടിഐ, 34 സ്വകാര്യ ഐടിഐ എന്നിവയുമുണ്ട്‌.  സൗകര്യം കുറവുള്ള സ്‌കൂളുകൾക്ക്‌ 30 ശതമാനം വർധന ഏറ്റെടുക്കാനാവില്ല. എംആർഎസ്‌, സ്‌പെഷ്യൽ സ്‌കൂൾ എന്നിവിടങ്ങളിൽ വർധന സാധ്യമാകില്ല. അൺഎയ്‌ഡഡ്‌ സ്‌കൂളുകൾ ആവശ്യപ്പെട്ടാൽ സൗകര്യങ്ങൾക്കനുസരിച്ച്‌ സീറ്റ്‌ വർധിപ്പിക്കാറുണ്ട്‌. Read on deshabhimani.com

Related News