സഞ്ജിത് കൊലപാതകം 
ഒരാൾകൂടി അറസ്റ്റിൽ

സിറാജുദ്ദീൻ


പാലക്കാട്  ആർഎസ്എസ് പ്രവർത്തകൻ എ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി അറസ്റ്റിലായി. മലപ്പുറം തിരൂർ കരിങ്കപ്പാറ ഓമച്ചപ്പുഴ ഞാറക്കാട്ടിൽ സിറാജുദ്ദീൻ (38) ആണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 13 ആയി.  കേസിലെ 23–---ാമത്തെ പ്രതിയാണ് സിറാജുദ്ദീൻ. പോപ്പുലർ ഫ്രണ്ട് ഏരിയ റിപ്പോർട്ടറാണ് ഇയാൾ. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് എ ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ദിവസങ്ങൾക്കുമുമ്പ് ഇയാളെ അന്വേഷക സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽനിന്ന്‌ ലഭിച്ച രേഖകളും പെൻഡ്രൈവും പരിശോധിച്ചതിലാണ് സഞ്ജിത്തിന്റെ കൊലയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിച്ചത്. ഒളിവിൽ കഴിയുന്ന എട്ടാംപ്രതി നൗഫലിന്റെ പെൻഡ്രൈവാണ് സിറാജുദ്ദീനിൽനിന്ന്‌ കണ്ടെത്തിയത്. സഞ്ജിത് വെട്ടേറ്റ് വീണതുമുതൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതുവരെയുള്ള വീഡിയോ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. നൗഫലാണ് മൊബൈലിൽ വീഡിയോ ചിത്രീകരിച്ചത്.  നൗഫലിന്റെ മൊബൈലിലുള്ള ഡാറ്റകൾ രണ്ട്‌ പെൻഡ്രൈവിലാക്കി ഏൽപ്പിച്ചെന്നും സഞ്ജിത്തിന്റെ കൊലയ്‌ക്കുശേഷം പിഎഫ്‌ഐയുടെ നിർദേശപ്രകാരം തന്റെ സ്വിഫ്റ്റ് കാറിൽ പട്ടാമ്പിയിൽനിന്ന് തിരൂരിലെ വീട്ടിലേക്ക് നൗഫലിനെ കൊണ്ടുപോയി ഒളിവിൽ താമസിപ്പിച്ചതായും പ്രതി മൊഴിനൽകി. രണ്ട് ദിവസത്തിനുശേഷം സംഘടനയുടെ നിർദേശപ്രകാരം നൗഫലിനെ കുന്നംകുളത്തെ കക്കാട്ടിൽ എത്തിച്ചു. Read on deshabhimani.com

Related News