ആംബുലൻസ്‌ ഡ്രൈവർമാർക്കും നഴ്‌സുമാർക്കും ആശ്വാസം



  പാലക്കാട്‌ ഇടവേളയ്ക്കുശേഷം ശമ്പളവർധന ലഭിച്ച 108 ആംബുലൻസ്‌ ജീവനക്കാർ ആശ്വാസത്തിൽ. ആംബുലൻസിലെ നഴ്‌സുമാർക്കും ഡ്രൈവർമാർക്കുമാണ്‌ വേതനവർധന മുൻകാല പ്രാബല്യത്തോടെ ലഭിക്കുക. നേഴ്‌സിന്‌ മാസം 1465 രൂപയും ഡ്രൈവർക്ക്‌ 1230 രൂപയുമാണ്‌ വർധന. നഴ്‌സുമാർക്ക്‌ ഇതോടെ 22,325 രൂപയും ഡ്രൈവർക്ക്‌ 18,730 രൂപയും ലഭിക്കും. സിഐടിയു ഇടപെട്ടതിനെത്തുടർന്നാണ്‌ ശമ്പളവർധനയ്‌ക്ക്‌ കമ്പനി തയ്യാറായത്‌.  കോവിഡ്‌ കാലത്ത്‌ വിശ്രമമില്ലാതെ ജോലിചെയ്ത ജീവനക്കാരുടെ പ്രധാന ആവശ്യമായിരുന്നു ശമ്പള വർധന. 108 ആംബുലൻസ്‌ എംപ്ലോയീസ്‌ യൂണിയൻ ആവശ്യപ്പെട്ടതിനെത്തുടർന്ന്‌ കഴിഞ്ഞ 16ന്‌ തിരുവനന്തപുരത്തായിരുന്നു ചർച്ച. ആംബുലൻസ്‌ സർവീസ്‌ നടത്തുന്ന ജിവികെഇഎംആർഐ കമ്പനി മാനേജ്‌മെന്റ്‌ അധികൃതരുമായി സിഐടിയു നേതൃത്വത്തിലായിരുന്നു ചർച്ച. ആറുശതമാനം ഇൻക്രിമെന്റ്‌ മുന്നോട്ടുവച്ച മാനേജ്‌മെന്റ്‌ പ്രതിനിധികൾ അത്‌ ഏഴു ശതമാനമായി ഉയർത്താൻ ചർച്ചയിൽ സമ്മതിച്ചു.  2019നുശേഷം ഒരു തവണമാത്രമാണ്‌ വർഷാവർഷം ഉണ്ടാകേണ്ട ഇൻക്രിമെന്റ്‌ ആംബുലൻസ്‌ ജീവനക്കാർക്ക്‌ ലഭിച്ചത്‌. അന്ന്‌ സിഐടിയു നേതാക്കൾ ഇടപെട്ട്‌ എട്ടുശതമാനം വർധന ശമ്പളത്തിൽ വരുത്തി. ശമ്പളത്തിലുണ്ടായ വർധന ഏപ്രിൽമുതൽ മുൻകാല പ്രാബല്യത്തോടെ ലഭിക്കും.  ഒപ്പം ഇഎസ്‌ഐ ആനുകൂല്യം നഷ്‌ടമാകുന്ന നഴ്‌സുമാർക്ക്‌ പകരം മെഡിക്ലെയിം ഒരുക്കാനും ധാരണയായി. ശമ്പളവർധനയ്ക്കായി മാനേജ്‌മെന്റിനോട്‌ തുടർച്ചയായി ചർച്ച നടത്തി ഒപ്പം നിന്ന സിഐടിയുവിന്‌ 108 ആംബുലൻസ്‌എംപ്ലോയീസ്‌ യൂണിയൻ നന്ദി അറിയിച്ചു. Read on deshabhimani.com

Related News