"3 പേർ മുഖ്യമന്ത്രിക്കുനേരെ പാഞ്ഞടുത്തു' ; ഇൻഡിഗോ പ്രാഥമിക റിപ്പോർട്ട്‌ ; ഇ പിക്കെതിരെ പരാമർശമില്ല



തിരുവനന്തപുരം മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ  യൂത്ത് കോൺഗ്രസുകാർ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ ഇൻഡിഗോ വിമാനക്കമ്പനി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് (ഡിജിസിഎ)  പ്രാഥമിക റിപ്പോർട്ട് നൽകി. വിമാനം തിരുവനന്തപുരത്ത്‌ ലാൻഡ് ചെയ്യവെ മൂന്നു പേർ മുഖ്യമന്ത്രിക്ക് അരികിലേക്ക് പാഞ്ഞടുത്തുവെന്ന്‌ റിപ്പോർട്ടിൽ ഇൻഡിഗോ വ്യക്തമാക്കി.  വിമാന ജീവനക്കാരിൽനിന്ന്‌ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക റിപ്പോർട്ട്‌. സംഘർഷത്തിൽ ഉൾപ്പെട്ടവർക്ക്  വിമാനയാത്രാ വിലക്ക് ഏർപ്പെടുത്തണോ എന്ന കാര്യം മുൻ ജഡ്ജി ഉൾപ്പെടുന്ന ആഭ്യന്തര സമിതി അന്വേഷിക്കുകയാണെന്നും  ഡിജിസിഎയെ ഇൻഡിഗോ  അറിയിച്ചു. ഇ പിക്കെതിരെ പരാമർശമില്ല ഇൻഡിഗോ വിമാനക്കമ്പനി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് നൽകിയ റിപ്പോർട്ടിൽ എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജനെതിരെ പരാമർശമുണ്ടെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്ത സത്യവിരുദ്ധം. റിപ്പോർട്ടിൽ എവിടെയും  ഇ പിയുടെ പേര് പരാമർശിക്കുന്നതേയില്ല.  ‘അക്രമികൾ വിമാന നിയമങ്ങൾ ലംഘിച്ച് സീറ്റ് ബെൽറ്റ് അ‍ഴിച്ചുകളഞ്ഞ് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് രോഷപ്രകടനം നടത്തി. ആ സമയം മുഖ്യമന്ത്രിക്കൊപ്പം യാത്ര ചെയ്യുകയായിരുന്നവർ  ഇവരെ തടഞ്ഞു. തടഞ്ഞത് തങ്ങള‍ാണെന്ന് പേ‍ഴ്സൺ സെക്യൂരിറ്റി ഓഫീസർ അനിൽകുമാറും  പി എ സുനീഷും മൊ‍ഴിനൽകിയെന്നുമാണ്‌ റിപ്പോർട്ടിലുള്ളത്‌. പ്രതികളുടെ 
ജാമ്യാപേക്ഷ  തള്ളി മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ച യൂത്ത്‌ കോൺഗ്രസ്‌ നേതാക്കളായ ഫർസീൻ മജീദ്, നവീൻകുമാർ എന്നിവരുടെ ജാമ്യാപേക്ഷ  ജുഡീഷ്യൽ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതി (പതിനൊന്ന്‌) തള്ളി.  ഈ കോടതിക്ക് വ്യോമയാന നിയമങ്ങളുമായി ബന്ധപ്പെട്ട കേസ് കൈകാര്യം ചെയ്യാൻ അധികാരമില്ലെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.  കേസിലെ ഒന്നാംപ്രതിക്കെതിരെ നിലവിൽ 13 കേസുണ്ടെന്നും ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ട ആളാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കിയതോടെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.  തുടർന്ന്‌ കേസ്‌  പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കൈമാറി. ജില്ലാ കോടതി  നിശ്ചയിക്കുന്ന കോടതിക്ക് ഈ കേസ് കൈമാറും. പ്രതികളെ 27 വരെയാണ്‌  റിമാൻഡ്‌ ചെയ്‌തിട്ടുള്ളത്‌.   Read on deshabhimani.com

Related News