കേരളത്തെ ഞെരുക്കാൻ കേന്ദ്ര നീക്കം ; ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യം



തിരുവനന്തപുരം പുതിയ സാമ്പത്തികവർഷം ഒന്നരമാസമായിട്ടും കടമെടുക്കൽ അനുവാദം വൈകിച്ച്‌ കേരളത്തിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കാൻ കേന്ദ്ര സർക്കാരിന്റെ നീക്കം. നേരത്തെ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ ഇന്ധനവിലക്കയറ്റത്തിന്റെ പേരിൽ കേരളം ഉൾപ്പെടെ ഏഴു സംസ്ഥാനത്തിന്റെ പേര്‌ എടുത്തുപറഞ്ഞ്‌ പ്രധാനമന്ത്രി ആക്ഷേപിച്ചിരുന്നു. എന്നാൽ, ആറുവർഷത്തിൽ ഒരിക്കൽപ്പോലും ഇന്ധനനികുതി കൂട്ടിയിട്ടില്ലെന്ന കേരളത്തിന്റെ മറുപടി ദേശീയതലത്തിൽ ചർച്ചയായി. രണ്ടുവർഷത്തിനുള്ളിൽ നടക്കേണ്ട പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ട്‌ പ്രതിപക്ഷ സംസ്ഥാനങ്ങളെ ശ്വാസംമുട്ടിക്കാനാണ്‌ കേന്ദ്രം ശ്രമിക്കുന്നത്‌. സാധാരണ ഏപ്രിലിൽത്തന്നെ സംസ്ഥാനത്തിന്റെ വായ്‌പാ കലണ്ടർ പ്രഖ്യാപിക്കാറുണ്ട്‌. പുതിയ സാമ്പത്തികവർഷത്തിന്റെ ആദ്യമാസങ്ങളിലെ ചെലവുകൾ ക്രമീകരിച്ചിരുന്നത്‌ ഈ വായ്‌പാ ഗഡുക്കളിലൂടെയാണ്‌. ഇത്തവണ 32,425 കോടി രൂപ സംസ്ഥാനത്തിന്‌ വായ്‌പയെടുക്കാം. 4000 കോടി രൂപയുടെ മൂന്നു ഗഡു വായ്‌പയ്‌ക്ക്‌ സംസ്ഥാനം അനുമതി തേടിയെങ്കിലും ലഭ്യമായിട്ടില്ല. കേന്ദ്ര നികുതിവിഹിതത്തിലെ കേരളത്തിന്റെ കുറവ്‌ പരിഹരിക്കാൻ ധന കമീഷൻ നിർദേശിച്ച ധനസഹായത്തിൽ ഈവർഷം 6598 കോടി രൂപ കുറയും. ജൂണിൽ ജിഎസ്‌ടി നഷ്ടപരിഹാരം ഇല്ലാതാകുന്നതോടെ സംസ്ഥാനത്തിന്‌ 11,000 കോടിയുടെ നഷ്ടമുണ്ടാകും. ഈവർഷം 17,500 കോടിയോളം രൂപ സംസ്ഥാനത്തിന്‌ കിട്ടേണ്ടത്‌ പിടിച്ചെടുത്തശേഷമാണ്‌ കടമെടുക്കാനുള്ള അനുമതി വൈകിപ്പിക്കുന്നത്‌. കടമെടുപ്പിൽ മുൻനിരയിലുള്ള ആന്ധ്രപ്രദേശ്‌, ജമ്മു കശ്‌മീർ, ഹരിയാന, മഹാരാഷ്‌ട്ര, പഞ്ചാബ്‌ എന്നിവയ്ക്ക്‌ ഇത്തവണയും കേന്ദ്രാനുമതിയുണ്ട്‌. മൊത്തം കടത്തിൽ കേരളം രാജ്യത്ത്‌ ഒമ്പതാമതാണ്‌‌ (2.84 ലക്ഷം കോടി). മുന്നിൽ ഉത്തർപ്രദേശ്‌‌‌ (6.30 ലക്ഷം കോടി). കടത്തെ സംസ്ഥാന മൊത്ത ഉൽപ്പാദനത്തിന്റെ ശതമാനമാക്കിയാൽ, ജമ്മു കശ്‌മീർ 57 ശതമാനം, പഞ്ചാബ്‌ 49.1 , അരുണാചൽപ്രദേശ്‌ 48.6, നാഗാലൻഡ്‌ 46.5 ശതമാനം എന്നിങ്ങനെയാണ്‌. കേരളത്തിനാകട്ടെ 37.1 ഉം. തമിഴ്‌നാട്‌, മഹാരാഷ്‌ട്ര, പശ്ചിമബംഗാൾ, രാജസ്ഥാൻ, കർണാടക, ഗുജറാത്ത്‌, ആന്ധ്രപ്രദേശ്‌, ഹിമാചൽപ്രദേശ്‌, മേഘാലയ സംസ്ഥാനങ്ങളും കടത്തിൽ കേരളത്തേക്കാൾ ബഹുദൂരം മുന്നിൽ. Read on deshabhimani.com

Related News