കേരളബാങ്ക‍‍്: കൊണ്ടിട്ടും പഠിക്കാതെ ലീഗ്‌



മലപ്പുറം ജില്ലയിലെ ബാങ്കിങ് മേഖലയുടെ വികസനം അട്ടിമറിച്ചതിന്റെ ജാള്യം മറയ്‌ക്കാൻ അധിക്ഷേപവുമായി‌ മുസ്ലിംലീഗ്‌. സംസ്ഥാന ബാങ്കിങ്‌ മേഖലയ്‌ക്ക്‌ പുത്തനുണർവ്‌ പകരുന്ന കേരളബാങ്കിനെ ‘കമ്യൂണിസ്‌റ്റ്‌ ബാങ്കെ’ന്ന്‌ മുദ്രകുത്തുകയാണ്‌ അവർ. ജനാധിപത്യത്തിന്റെ മികച്ച മാതൃകയെന്ന്‌ കേരളബാങ്ക്‌ ഇതിനകം  വിലയിരുത്തപ്പെട്ടു.  ജില്ലകളിലെ പ്രാഥമിക വായ്‌പാ സഹകരണ സംഘങ്ങളുടെ പ്രതിനിധികളാണ്‌  ഭരണസമിതി അംഗങ്ങൾ.  പ്രദേശങ്ങളുടെ സവിശേഷത തിരിച്ചറിയാനും തുടർനടപടി സ്വീകരിക്കാനും ഇത്‌ സഹായകമാകുമെന്നും വിദഗ്‌ധർ അഭിപ്രായപ്പെടുന്നു. കേരളബാങ്കിൽനിന്ന്‌ വിട്ടുനിൽക്കാനുള്ള തീരുമാനം വലിയ തിരിച്ചടിയായെന്ന‌ ബോധ്യം ലീഗിനുണ്ട്‌. എന്നാ ൽ, കേരളബാങ്കിനെ ഉൾക്കൊള്ളാൻ ദുരഭിമാനം സമ്മതിക്കുന്നില്ല‌. കേരളബാങ്കിൽ ലയിക്കാത്ത ജില്ലാ ബാങ്ക്‌ ലീഗ്‌ ഭരണസമിതിയുടെ  തീരുമാനം ‌ വലിയ നഷ്ടമുണ്ടാക്കുമെന്ന്‌ ജനങ്ങളും തിരിച്ചറിയുന്നു. അതോടെയാണ്‌ രാഷ്ട്രീയമായി ആക്രമിക്കാൻ ‌ തുനിയുന്നത്‌. ലീഗ്‌ ജില്ലാ ജനറൽ സെക്രട്ടറിയുടെ പേരിലിറക്കിയ പ്രസ്താവന ഇതിന്റെ തെളിവാണ്‌. വിമോചന സമരകാലത്ത്‌ തുടങ്ങിയ കമ്യൂണിസ്‌റ്റ്‌ വിരോധം ഇപ്പോഴും ലീഗിന്‌ വിട്ടുമാറിയിട്ടില്ലെന്നതിന്റെ ഉദാഹരണം.   മറ്റ് ജില്ലകളിലെ യുഡിഎഫ്‌ നിയന്ത്രണത്തിലുള്ള ജില്ലാ ബാങ്കുകൾ കേരളബാങ്കിന്റെ ഭാഗമായി. അവർക്കൊന്നുമില്ലാത്ത പിടിവാശിയാണ് ലീഗിന്. ബാങ്കിങ്ങ് രംഗത്തെ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന പുത്തൻ ആശയത്തോട് പുറംതിരിഞ്ഞുനിൽക്കുന്നതിലൂടെ മലപ്പുറത്തിന്റെ വികസനത്തിനാണ് തടയിടുന്നത്. സഹകാരികൾക്കും ഇടപാടുകാർക്കും ലഭിക്കുമായിരുന്ന നിരവധി ആനുകൂല്യങ്ങളാണ്‌ നഷ്ടപ്പെടുന്നത്.  കുറഞ്ഞ നിരക്കിൽ വായ്‌പ ലഭിക്കാനുള്ള സാധ്യതപോലും ഇല്ലാതാവുന്നു. മലപ്പുറത്തിന് മാത്രം ജില്ലാ ബാങ്കായി നിൽക്കാനുമാവില്ല. തലതിരിഞ്ഞ നിലപാടിലൂടെ വെട്ടിലായതിന്റെ ജാള്യം മറയ്ക്കാനാണ് രാഷ്ട്രീയ ആരോപണവുമായി ലീഗ് രംഗത്തിറങ്ങുന്നത്. Read on deshabhimani.com

Related News