നാട്ടിലെ മാലാഖയാകാൻ റെഡി
മഞ്ചേരി രോഗകാലത്ത് ഒപ്പം നിന്നവരോടുള്ള നന്ദി വാക്കുകളിൽ ഒതുക്കുന്നില്ല ഷീബ സാജു. കോവിഡ് മുക്തയായശേഷം ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് പ്ലാസ്മ ദാനംചെയ്ത ഇവർ സൗജന്യ നേഴ്‌സിങ് സേവനവും വാഗ്‌ദാനം ചെയ്‌തുകഴിഞ്ഞു. കോവിഡ് ജില്ലാ നോഡൽ ഓഫീസർ ഡോ. പി ഷിനാസ്ബാബുവിനെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് ഭീതിയിലാണ് കുവൈത്തിൽ നേഴ്‌സായ ഷീബ കേരളത്തിൽ എത്തിയത്. മെയ് 26ന് കരിപ്പൂരിൽ വിമാനമിറങ്ങി യൂണിവേഴ്‌സിറ്റിയിലെ ക്വാറന്റൈൻ കേന്ദ്രത്തിലെത്തി. ജൂൺ ഏഴിന് കോവിഡ് സ്ഥിരീകരിച്ചു. പിറ്റേദിവസംതന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാഴ്ചത്തെ ചികിത്സക്ക് ശേഷം കോവിഡ് മുക്തയായി. ആരോഗ്യ പ്രവർത്തകർ, പൊലീസ്, ശുചീകരണ തൊഴിലാളികളെല്ലാം പകർന്നുതന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയാൻ എടക്കര കലാസാഗർ തട്ടാപറമ്പിലെ ഈ മാലാഖയ്ക്ക് വാക്കുകളില്ല. ‘‘നാടിനുവേണ്ടി പൊരുതുന്ന ആരോഗ്യപ്രവർത്തകരുടെ സ്നേഹവും കരുതലും അനുഭവിച്ചറിഞ്ഞ നാളുകളായിരിന്നു 14 ദിവസത്തെ ആശുപത്രിവാസം. രോഗമുക്തയായി വീട്ടിൽ എത്തിയശേഷം ആവശ്യമായ എല്ലാ സഹായങ്ങളും എത്തിച്ചുനൽകിയത് പൊലീസാണ്. ഇടയ്ക്കിടെ ഫോണിൽ വിളിച്ച് വിവരം അന്വേഷിക്കാറുണ്ട്. കരുതലായി ഒരു നാട് കൂടെ നിൽക്കുമ്പോൾ നമ്മൾ തോൽക്കില്ല’’–- ഷീബ പറഞ്ഞു. Read on deshabhimani.com