യുവാവിന്റെ മരണം 
കൊലപാതകം: 
പ്രതി അറസ്‌റ്റിൽ മദ്യപിച്ച്‌ വാക്‌തർക്കം 
കൊലപാതകത്തിലെത്തി

ഷാജി


  മഞ്ചേരി ഡോക്ടേഴ്സ് കോളനിയിലെ ആളൊഴിഞ്ഞ പറമ്പിൽ മോങ്ങം ഒളമതിൽ രണ്ടത്താണി സ്വദേശി അഹമ്മദ് കബീറി (40)നെ മരിച്ചനിലയിൽ കണ്ടെത്തിയത്‌ കൊലപാതകം ആണെന്ന് തെളിഞ്ഞു. സംഭവത്തിൽ പാണ്ടിക്കാട് ഹൈസ്കൂൾപടി സ്വദേശി കണ്ണച്ചത്ത് ഷാജി (40)യെ മഞ്ചേരി പൊലീസ് അറസ്‌റ്റുചെയ്‌തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഞായറാഴ്‌ച രാവിലെയാണ്‌ കബീറിന്റെ മൃതദേഹം കണ്ടെത്തിയത്‌. പൊലീസ്‌ പറയുന്നത്‌: കഴിഞ്ഞ ശനിയാഴ്ച രാത്രി മഞ്ചേരിയിലെ ബാറിൽനിന്ന് മദ്യപിച്ച ഇരുവരും വാക്‌തർക്കത്തിൽ ഏർപ്പെട്ടു. ആളൊഴിഞ്ഞ പറമ്പിൽവച്ച്‌ അഹമ്മദ്‌ കബീറിനെ അടിച്ചുവീഴ്‌ത്തി. നിലത്തുവീണപ്പോൾ നിരവധിതവണ ചവിട്ടുകയുംചെയ്‌തു. ബോധം നഷ്ടപ്പെട്ട അഹമ്മദ്‌ കബീറിനെ കുറ്റിക്കാട്ടിലേക്ക് വലിച്ചിട്ട്‌ ഷാജി സ്കൂട്ടറിൽ രക്ഷപ്പെട്ടു. ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റ്, രക്തം വാർന്നാണ്‌ കബീർ മരിച്ചത്‌. തുടർന്നു രാവിലെ സംഭവസ്ഥലത്ത് എത്തിയ ഷാജി, കബീർ മരണപ്പെട്ടതറിഞ്ഞ്‌ സംഭവം ആരോടും പറയാതെ ഒളിച്ചുവച്ചു. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ മരണകാരണത്തിൽ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കി. സിസിടിവി കേന്ദ്രീകരിച്ചും മറ്റും നടത്തിയ അന്വേഷണത്തിലാണ് ഷാജിയെ പൊലീസ്‌ പിടികൂടുന്നത്‌.   മലപ്പുറം ഡിവൈഎസ്‌പി അബ്ദുൽ ബഷീറിന്റെ മേൽനോട്ടത്തിൽ മഞ്ചേരി പൊലീസ് ഇൻസ്പെക്ടർ റിയാസ് ചാക്കീരിയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ഷാഹുൽ,  ദിനേഷ് ഇരുപ്പകണ്ടൻ, സലിം പൂവത്തി, അനീഷ് ചാക്കോ, പി ഹരിലാൽ, തൗഫീഖ് മുബാറക്ക് എന്നിവരാണ്‌ കേസ്‌ അന്വേഷിച്ചത്‌.     Read on deshabhimani.com

Related News