കുഷ്ഠരോഗം; ആശങ്ക വേണ്ട: ഡിഎംഒ



മലപ്പുറം ജനസംഖ്യാനുപാതികമായാണ് ജില്ലയിൽ കൂടുതൽ കുഷ്ഠരോഗ ബാധിതരെ കണ്ടെത്തിയതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡിഎംഒ ആർ രേണുക പറഞ്ഞു.  ബാലമിത്ര കുഷ്ഠരോഗ സ്‌ക്രീനിങ് ക്യാമ്പയിൻ ഭാഗമായാണ് ജില്ലയിലും രോഗബാധിതരെ കണ്ടെത്തിയത്. ഇവർക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്നുണ്ട്‌. ചികിത്സാവേളയിലും തുടർന്നും രോഗികളുടെ സ്വകാര്യത ഉറപ്പ് വരുത്തും. രോഗബാധ നേരത്തെ കണ്ടെത്തിയാൽ ചികിത്സയിലൂടെ പൂർണമായും ഭേദമാക്കാനാവും എന്നതിനാലാണ് സ്‌കൂളുകളും അങ്കണവാടികളും കേന്ദ്രീകരിച്ച് ബോധവൽക്കരണ ക്യാമ്പയിനുകളും സ്‌ക്രീനിങ് പരിപാടികളും സംഘടിപ്പിക്കുന്നത്. കുട്ടികളിൽ രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ അവരുടെ രക്ഷിതാക്കളെയും പരിശോധനയ്ക്ക് വിധേയമാക്കും. അതിഥി തൊഴിലാളികളെ ഉൾപ്പെടെ സ്‌ക്രീനിങ്ങിന് വിധേയമാക്കുമെന്നും ഡിഎംഒ പറഞ്ഞു.   ലക്ഷണങ്ങളുള്ളവർ ഉടൻതന്നെ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കുകയും പ്രതിരോധ നടപടികൾ സ്വീകരിക്കുകയും വേണം. ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും കുഷ്ഠരോഗ പരിശോധനയും ചികിത്സയും സൗജന്യമായി നൽകുന്നുണ്ടെന്നും രോഗലക്ഷണങ്ങളുള്ളവർ പരിശോധനയ്ക്ക് വിധേയരാകണമെന്നും ഡിഎംഒ അഭ്യർഥിച്ചു.   Read on deshabhimani.com

Related News