കാറും പണവും കവർന്ന സംഭവത്തിൽ മൂന്നുപേർ പിടിയിൽ



തേഞ്ഞിപ്പലം  വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കാറും പണവും കവർന്ന സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. രാമനാട്ടുകര പെരുമുഖം സ്വദേശികളായ എൻ പി പ്രണവ് (20), ഷഹദ് ഷമീം (21) എന്നിവരും പ്രായപൂർത്തിയാകാത്ത ഒരാളുമാണ് പിടിയിലായത്‌.  കഴിഞ്ഞ 24ന്‌  രാത്രിയാണ് കോട്ടക്കൽ സ്വദേശിയായ അബ്ദുൽ ലത്തീഫിനെ കാക്കഞ്ചേരിയിൽവച്ച്‌ ഭീഷണിപ്പെടുത്തി കാറുമടക്കം തട്ടിക്കൊണ്ടുപോയത്. സോഷ്യൽ മീഡിയ വഴി അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി കാറിൽ കയറ്റിക്കൊണ്ടുപോയി വാഴയൂർ മലയുടെ മുകളിൽ വിജനമായ സ്ഥലത്തുവച്ച് മർദിച്ചു. കത്തി, ചുറ്റിക എന്നിവ കാണിച്ച് അപായപ്പെടുത്തുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തി. ഇവർ നൽകിയ ഒരു നമ്പറിലേക്ക് ലത്തീഫിനെക്കൊണ്ട് പതിനായിരം രൂപ അയപ്പിക്കുകയുംചെയ്തു. അഞ്ചുലക്ഷം രൂപ തന്നാൽ മാത്രമേ വണ്ടി വിട്ടുതരികയുള്ളൂവെന്ന് പറഞ്ഞ് മർദിച്ച് അവശനാക്കിയശേഷം രാത്രി പന്ത്രണ്ടോടെ രാമനാട്ടുകര ബസ്‌ സ്റ്റാൻഡിന് മുന്നിൽ ഇറക്കിവിട്ട് കാറുമായി കടക്കുകയായിരുന്നു.  തേഞ്ഞിപ്പലം സിഐ എൻ ബി ഷൈജു, എസ് ഐ സംഗീത് പുനത്തിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതികൾ തട്ടിക്കൊണ്ടുപോയ കാർ കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്ത മൂന്നാം പ്രതിയെ ജുവനൈൽ ബോർഡിന്‌ മുന്നിൽ ഹാജരാക്കി.   Read on deshabhimani.com

Related News