അങ്ങാടിപ്പുറം പൂരാഘോഷത്തിന്‌ 
ഒരുക്കങ്ങളായി

പൂരാഘോഷത്തിനൊരുങ്ങിയ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം


 പെരിന്തൽമണ്ണ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷത്തിന്റെ മുന്നോടിയായി നടക്കുന്ന ദ്രവ്യകലശം ഞായറാഴ്ച സമാപിക്കും. ചൊവ്വാഴ്ചയാണ് പൂരാഘോഷങ്ങൾക്ക് ആരംഭംകുറിച്ചുള്ള പൂരം പുറപ്പാട്. 11  ദിവസം നീണ്ടുനിൽക്കുന്ന പൂരത്തിൽ മൂന്നാംദിവസം വൈകിട്ടാണ് ഉത്സവ കൊടിയേറ്റ്. എട്ടാം പൂരദിവസം ഭഗവാനും ഭഗവതിക്കും ഒരേസമയം ആറാട്ട് നടക്കും. പത്താം പൂരദിവസമാണ് പള്ളിവേട്ട.  പൂരപ്പറമ്പ് സോപാനം ഓപ്പൺ ഓഡിറ്റോറിയത്തിൽ ഏപ്രിൽ ഒന്നിന് വൈകിട്ട് 4.30ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ സാംസ്‌കാരികോത്സവം ഉദ്ഘാടനംചെയ്യും. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ എം ആർ മുരളി അധ്യക്ഷനാകും. ചടങ്ങിൽ ദേവസ്വത്തിന്റെ ഈ വർഷത്തെ മാന്ധാദ്രി പുരസ്‌കാരം പത്മഭൂഷൺ ഡോ. മല്ലിക സാരാഭായ്ക്ക് നൽകും. ദിവസവും രാവിലെയും വൈകിട്ടും വിവിധ പ്രാദേശിക കൂട്ടായ്മകൾ ഒരുക്കുന്ന കലാപരിപാടികൾ ക്ഷേത്രമുറ്റത്ത് അരങ്ങേറും. പൂരപ്പറമ്പിലെ സോപാനം ഓപ്പൺ ഓഡിറ്റോറിയത്തിൽ രാത്രി പ്രൊഫഷണൽ സംഘങ്ങൾ അവതരിപ്പിക്കുന്ന നാടകങ്ങൾ, സംഗീതക്കച്ചേരികൾ, കഥകളി എന്നിവ ഒരുക്കിയിട്ടുണ്ട്. തായമ്പക, ഡബിൾ തായമ്പക, പഞ്ചാരിമേളം, പഞ്ചമദ്ദളകേളി, പഞ്ചവാദ്യം എന്നിവയുണ്ടാകും.  പതിനൊന്നാം പൂരദിവസം ഗജവീരന്മാരെ അണിനിരത്തിയുള്ള എഴുന്നള്ളിപ്പുകൾ നടക്കും. ഒന്ന്, ഏഴ്, പത്ത്, പതിനൊന്ന് പൂരങ്ങൾക്ക് വെടിക്കെട്ടുണ്ടാകും. Read on deshabhimani.com

Related News