കുടുംബശ്രീയിൽ ഇടത് മുന്നേറ്റം
മലപ്പുറം ജില്ലയിൽ കുടുംബശ്രീ സിഡിഎസ് തെരഞ്ഞെടുപ്പിൽ ഇടത് മുന്നേറ്റം. ജില്ലയിൽ 111 സിഡിഎസ് ചെയർപേഴ്‌സൺ സ്ഥാനത്തേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫ് ഭരിക്കുന്ന പല തദ്ദേശ സ്ഥാപനങ്ങളിൽ അവരുടെ പാനൽ പരാജയപ്പെട്ടു. 52 സിഡിഎസുകളിൽ ഇടതുപക്ഷത്തിനാണ് സ്വാധീനം. കഴിഞ്ഞ തവണത്തേക്കാൾ 12 സിഡിഎസുകൾ അധികംനേടി. മുനിസിപ്പാലിറ്റികളിലും മുന്നേറ്റമുണ്ട്. അഞ്ച് സിഡിഎസുകളിൽ നേട്ടമുണ്ടാക്കാനായി. യുഡിഎഫ് ഭരിക്കുന്ന പൊന്മള, പുഴക്കാട്ടിരി, നന്നമ്പ്ര, തിരുന്നാവായ, ചെറിയമുണ്ടം, ചുങ്കത്തറ, കരുളായി പഞ്ചായത്തുകളിൽ യുഡിഎഫ് പ്രതിനിധികൾ പരാജയപ്പെട്ടു. മലപ്പുറം നഗരസഭ, മമ്പാട്, എടവണ്ണ എന്നിവിടങ്ങളിലും ആദ്യമായി യുഡിഎഫിന് തിരിച്ചടിയുണ്ടായി. പെരിന്തൽമണ്ണ മണ്ഡലത്തിലെ ഒരു പഞ്ചായത്തിൽപോലും യുഡിഎഫിന് മേൽക്കൈയില്ല. കരുളായി പഞ്ചായത്തിലെ ജനറൽ സീറ്റായ ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് പട്ടികവർഗ വിഭാഗത്തിൽനിന്നുള്ള മിനി സുജേഷ് തെരഞ്ഞെടുക്കപ്പെട്ടു. ജില്ലയിൽ 19 കുടുംബശ്രീ സിഡിഎസ് ചെയർപേഴ്‌സൺ സ്ഥാനം പട്ടികജാതി വിഭാഗത്തിലുള്ളവരും രണ്ട് സിഡിഎസ് ചെയർപേഴ്‌സൺ സ്ഥാനം പട്ടികവർഗ വിഭാഗത്തിലുള്ളവരുമാണ്. ജില്ലയിൽ ആദ്യമായാണ് ഇത്രയും സിഡിഎസ് ചെയർപേഴ്‌സൺ സ്ഥാനം സംവരണംചെയ്യുന്നത്. Read on deshabhimani.com