പതിനേഴുകാരിയെ *സംരക്ഷണകേന്ദ്രത്തിലേക്ക്‌ *മാറ്റി



മലപ്പുറം ശൈശവ വിവാഹംനടത്തിയെന്ന്‌ കണ്ടെത്തിയതിനെത്തുടർന്ന്‌ വണ്ടൂരിൽ  പതിനേഴുകാരിയെ സംരക്ഷണകേന്ദ്രത്തിലേക്ക്‌ മാറ്റി. പെൺകുട്ടി അഞ്ച്‌ മാസം ഗർഭിണിയാണ്‌. സംഭവത്തിൽ കേസെടുക്കാൻ സിഡബ്ല്യുസി ചെയർമാൻ അഡ്വ. കെ ഷാജേഷ്‌ ഭാസ്‌കർ ഡിവൈഎസ്‌പിയോട്‌ നിർദേശിച്ചു. മലപ്പുറം സ്‌റ്റേഷൻ പരിധിയിലുള്ള പെൺകുട്ടിയെ ഒരുവർഷംമുമ്പാണ്‌ വണ്ടൂർ സ്‌റ്റേഷൻ പരിധിയിലുള്ള ബന്ധു വിവാഹംകഴിച്ചത്‌. ശൈശവ വിവാഹ നിരോധന ഓഫീസർക്ക്‌ രഹസ്യവിവരം ലഭിക്കുകയും അന്വേഷണം നടത്തുകയുമായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ശൈശവ വിവാഹംനടന്നതായി തെളിഞ്ഞു. കഴിഞ്ഞ ദിവസം വൈകിട്ടാണ്‌ ചൈൽഡ്‌ലൈൻ പ്രവർത്തകർ പെൺകുട്ടിയെ താൽക്കാലികമായി ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക്‌ മാറ്റിയത്‌. കോവിഡ്‌ പോസിറ്റീവായ കുട്ടിക്ക്‌ ആവശ്യമായ സൗകര്യവും ലഭ്യമാക്കി. വിവാഹംകഴിച്ച യുവാവിനും പെൺകുട്ടിയുടെ ബന്ധുക്കൾക്കുമെതിരെ വണ്ടൂർ പൊലീസ് കേസെടുത്തു. ശൈശവ വിവാഹ നിരോധന നിയമം, പോക്സോ വകുപ്പുകളിലാണ് കേസ്‌. Read on deshabhimani.com

Related News