ഇടവേള കഴിഞ്ഞു; 
തിയറ്ററുകൾ ഉണരുന്നു

പ്രദർശനത്തിന്‌ ഒരുങ്ങുന്ന മലപ്പുറം മല്ലിക മൾട്ടി പ്ലക്‌സ്‌


 മലപ്പുറം ആറുമാസത്തെ ഇടവേളയ്‌ക്കുശേഷം തിയറ്ററുകൾ വീണ്ടും ഉണരുന്നു. കോവിഡ്‌ വ്യാപനത്തെ തുടർന്ന്‌ ഏപ്രിലിൽ അടച്ച തിയറ്ററുകളാണ്‌ കോവിഡ്‌ മാന്ദണ്ഡങ്ങൾ പാലിച്ച്‌ തുറക്കാൻ സർക്കാർ അനുമതി നൽകിയത്‌. 50 ശതമാനം ആളുകൾക്ക്‌ പ്രവേശിക്കാം. രണ്ട്‌ ഡോസ്‌ കോവിഡ്‌ വാക്‌സിൻ സ്വീകരിച്ചിരിക്കണം. തിങ്കളാഴ്‌ചമുതൽ തുറക്കാനാണ്‌ അനുമതിയെങ്കിലും ജില്ലയിൽ മിക്കയിടത്തും ബുധനാഴ്‌ചയേ പ്രദർശനമുള്ളൂ. സിനിമകൾ കിട്ടാത്തതാണ്‌ പ്രശ്‌നം. ആദ്യ ആഴ്‌ചകളിൽ ഇംഗ്ലീഷ്‌ ചിത്രങ്ങളാണ്‌ പ്രദർശനത്തിനുള്ളത്‌. ജയിംസ്‌ ബോണ്ട്‌ ചിത്രം  No time to die  ആണ്‌ പ്രധാന ആകർഷണം.  Venom, Shang-chi​​ എന്നിവയാണ്‌ മറ്റ്‌ ഇംഗ്ലീഷ്‌ ചിത്രങ്ങൾ.  പൃഥ്വിരാജ്‌ നായകനായ സ്‌റ്റാർ 29ന്‌ പ്രദർശനത്തിനെത്തും. ദുൽഖർ സൽമാൻ നായകനായ ‘കുറുപ്പ്’ നവംബർ 12ന്‌ റിലീസാകും.  ദീപാവലിക്ക്‌ അന്യഭാഷാ ചിത്രങ്ങളുണ്ട്‌. രജനീകാന്തിന്റെ അണ്ണാത്തെ, വിശാൽ ചിത്രം എനിമി, അക്ഷയ് കുമാർ ചിത്രം സൂര്യവൻശി എന്നിവ തിയറ്ററുകളിലെത്തും.  കാവൽ, അജഗജാന്തരം, ഭീമന്റെ വഴി, മിഷൻ സി തുടങ്ങി ഒരുപിടി മലയാള ചിത്രങ്ങളും  തിയറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്‌. ആന്റണി വർഗീസിന്റെ ആനപ്പറമ്പിലെ വേൾഡ് കപ്പ്, സുരാജ് വെഞ്ഞാറമൂടിന്റെ റോയ്, പ്രണവ് മോഹൻലാൽ നായകനാകുന്ന ഹൃദയം, അനൂപ് മേനോൻ നായകനാകുന്ന മരട് 357, ജോജുവിന്റെ ഒരു താത്വിക അവലോകനം തുടങ്ങിയ സിനിമകളും ഉടൻ റിലീസിനെത്തുമെന്നാണ് റിപ്പോർട്ടുകൾ.   സാംസ്കാരിക മന്ത്രി സജി ചെറിയാനുമായി സിനിമാ സംഘടനകൾ നടത്തിയ ചർച്ചയിലാണ് തിയറ്ററുകൾ തിങ്കളാഴ്ച  തുറക്കാൻ തീരുമാനമായത്. സിനിമാ സംഘടനകളുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് മന്ത്രി സജി ചെറിയാൻ ഉറപ്പ് നൽകി. വിനോദ നികുതിയിൽ ഇളവ് നൽകാനും വൈദ്യുതി ചാർ‌ജിന് സാവകാശം നൽകാനും തീരുമാനമായി. Read on deshabhimani.com

Related News