പത്തേമാരികളുടെ തീരത്ത് ക്രൂയിസ് കപ്പൽ
പൊന്നാനി ഗവർണറുടെ നയപ്രഖ്യാപനത്തിൽ പൊന്നാനിക്ക് തിലകച്ചാർത്ത്. വിനോദസഞ്ചാരികളെ ആകർഷിക്കാൻ നാലിടത്ത് ക്രൂയിസ് കപ്പൽ സർവീസ് ആരംഭിക്കും. ഇതിൽ പൊന്നാനിയും ഉൾപ്പെടും. മൾട്ടിപ്പർപ്പസ് പോർട്ട് നിർമിക്കാൻ പദ്ധതി തയ്യാറാക്കിവരികയായിരുന്നു. ഇതിനിടെയാണ് ക്രൂയിസ് കപ്പൽ സർവീസിൽ പൊന്നാനി ഇടംപിടിച്ചത്. കപ്പലടുക്കുന്നതോടെ സംസ്ഥാനത്തെ ഏറ്റവും മികച്ച ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി പൊന്നാനി മാറും. പി നന്ദകുമാർ എംഎൽഎയുടെ നിരന്തര ഇടപെടലിലാണ് പൊന്നാനിയിൽ മൾട്ടിപ്പർപ്പസ് പോർട്ട് യാഥാർഥ്യമാവുന്നത്. ഹാർബറിനോട് ചേർന്ന് 60 കോടി ചെലവിൽ നിർമിക്കാനാണ് തീരുമാനം. കപ്പലുകൾ അടുപ്പിക്കാവുന്ന രീതി, ആഴം, മത്സ്യബന്ധന മേഖലക്കുണ്ടാവുന്ന മാറ്റം, പുലിമുട്ട് നിർമാണം എന്നിവയെക്കുറിച്ച് പഠനം പുരോഗമിക്കുന്നു. റിപ്പോർട്ട് കിട്ടിയശേഷം ഹാർബർ എൻജിനിയറിങ് വകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കി തുറമുഖ വകുപ്പിന് കൈമാറും. വലിയ കപ്പലിനടുക്കാൻ 200 മീറ്റർ നീളത്തിൽ പുതിയ വാർഫ് നിർമിക്കും. ആറേക്കർ സ്ഥലത്താണ് ആദ്യഘട്ടം പദ്ധതി. Read on deshabhimani.com